ഓണക്കാലം; മില്‍മയ്ക്ക് റെക്കോര്‍ഡ് വില്‍പന

കൊച്ചി: ഇത്തവണത്തെ ഓണക്കാലത്ത് മില്‍മ ഉല്‍പന്നങ്ങള്‍ക്ക് റെക്കോര്‍ഡ് വില്‍പന. ഉത്രാടം നാളില്‍ മാത്രം ഒരു കോടി പതിനേഴ് ലക്ഷത്തി അറുപതിനായിരം രൂപയുടെ വിറ്റുവരവാണ് ഉണ്ടായിരിക്കുന്നത്. നാല്‍പത്തിയാറ് ലക്ഷത്തി അറുപതിനായിരം ലിറ്റര്‍ പാല്‍, അഞ്ച് ലക്ഷത്തി എണ്‍പത്തിയൊന്‍പതിനായിരം ലിറ്റര്‍ തൈര് എന്നിവയാണ് മില്‍മ കേരളത്തില്‍ ഓണക്കാലത്ത് മാത്രം വിറ്റത്. ഈ വില്‍പന മില്‍മയുടെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വില്‍പന കൂടിയാണ്.

മില്‍മ കേരളത്തിലെ ക്ഷീര കര്‍ഷകരില്‍ നിന്ന് പാല്‍ ശേഖരിച്ചത് പുറമെ കര്‍ണ്ണാടക മില്‍ക് ഫെഡറേഷനില്‍ നിന്നും പാല്‍ വാങ്ങിയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത്. കൊച്ചിയിലും തിരുവനന്തപുരത്തും പുതുതായി ആരംഭിച്ച മൊബൈല്‍ ആപ്പ് വഴിയുള്ള വില്‍പനയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതും വില്‍പന വര്‍ധിക്കാന്‍ കാരണമായി.

മൊബൈല്‍ ആപ്പ് വഴി കൊച്ചിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിറ്റത് എണ്ണൂറിലധികം പാക്കറ്റ് പാലാണ്. അതേസമയം ഓണക്കാലം പരിഗണിച്ച് മില്‍മ ഉല്‍പന്നങ്ങള്‍ക്ക് വില കൂട്ടിയത് പ്രാബല്യത്തില്‍ വരുത്തിയിരുന്നില്ല. എന്നാല്‍ വില വര്‍ധനവ് ഈ മാസം തന്നെ നടപ്പിലാക്കാനാണ് മില്‍മ ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

Exit mobile version