ഓണത്തിരക്ക്; മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്

മെട്രോ വിജയത്തിലാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു

കൊച്ചി: മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. തൈക്കൂടം വരെയുള്ള രണ്ടാം ഘട്ട മെട്രോ സര്‍വീസ് ആരംഭിച്ചതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്. ഓണത്തിരക്കും ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷനേടാനുമാണ് ജനങ്ങള്‍ മെട്രോയെ ആശ്രയിക്കുന്നത്. മെട്രോ വിജയത്തിലാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

കൊച്ചിയുടെ പൊതുഗതാഗത രംഗത്തെ നിര്‍ണ്ണായക സാന്നിധ്യമായി മെട്രോ മാറുകയാണെന്നും യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍മുന്നേറ്റമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മെട്രോ സ്വന്തമാക്കിയതെന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ശനിയാഴ്ച ( സപ്തംബര്‍ ഏഴിന് ) 95,285 യാത്രക്കാരാണ് മെട്രോയെ ആശ്രയിച്ചത്.

മഹാരാജാസ് കോളേജില്‍ നിന്നും തൈക്കൂടത്തേക്കുള്ള മെട്രോ സര്‍വ്വീസ് ആരംഭിക്കും മുമ്പ് സെപ്തംബര്‍ മൂന്നിന് 39,936 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. സര്‍വ്വീസ് ആരംഭിച്ച ശേഷം നാലിന് 65,285 ,അഞ്ചിന് 71,711 ആറിന് 83032. എന്നിങ്ങനെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചുവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ദൈനംദിന പ്രവര്‍ത്തനലാഭമെന്ന എന്ന സുപ്രധാന നേട്ടവും ഈ ദിവസങ്ങളില്‍ മെട്രോ സ്വന്തമാക്കി. വൈറ്റില, സൗത്ത് തുടങ്ങി നഗരത്തിലെ സുപ്രധാന മേഖലകളിലേക്ക് മെട്രോ നീട്ടിയതിനു പിന്നാലെയാണ് ഈ നേട്ടം. യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയതും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയതും നേട്ടമായി എന്നാണ് വിലയിരുത്തലെന്നും കുറിപ്പില്‍ പറയുന്നു.

Exit mobile version