നിഷയുടെ വേലക്കാരനെ സ്ഥാനാർത്ഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളത് കൊണ്ട്: യുഡിഎഫ് സ്ഥാനാർത്ഥിയെ പരിഹസിച്ച് പിസി ജോർജ്ജ്

നിഷയുടെ വേലക്കാരനെ സ്ഥാനാർത്ഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളത് കൊണ്ടാണെന്നും പിസി ജോർജ് പറഞ്ഞു.

പാല: പാല ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിനെ പരിഹസിച്ച് പിസി ജോർജ് എംഎൽഎ. ജോസ് ടോം കെഎം മാണിയുടെ വീട്ടിലെ അടുക്കളക്കാരനാണെന്നും മരുമകൾ നിഷയുടെ വേലക്കാരനാണെന്നും മാണി പരിഹസിച്ചു. നിഷയുടെ വേലക്കാരനെ സ്ഥാനാർത്ഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളത് കൊണ്ടാണെന്നും പിസി ജോർജ് പറഞ്ഞു.

അതേസമയം, പിജെ ജോസഫിനെ രൂക്ഷമായി വിമർശിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ച് കോൺഗ്രസ് (എം) മുഖപത്രം ‘പ്രതിച്ഛായ’യും ഇന്ന് വാർത്തയിലിടം പിടിച്ചു. ചില നേതാക്കൾ ശകുനം മുടക്കാൻ നോക്കുകുത്തിയെപോലെ വഴി വിലങ്ങി നിൽക്കുകയാണെന്നാണ് മുഖപത്രത്തിൽ പറഞ്ഞിരിക്കുന്നത്. ചില നേതാക്കൾ അപസ്വരം കേൾപ്പിക്കാൻ മടിക്കുന്നില്ല. ശകുനം മുടക്കാൻ നോക്കുകുത്തിയെപോലെ വഴിവിലങ്ങി നിന്നു വിഡ്ഢിയാവാനാണവരുടെ നിയോഗം’ എന്നാണ് മുഖപത്രത്തിൽ എഴുതിയിരിക്കുന്നത്.

എന്നാൽ, ജോസ് കെ മാണിയുടെ പെരുമാറ്റം അപക്വമാണെന്നും ‘പ്രതിച്ഛായ’യുടെ പ്രതിച്ഛായ നഷ്ടമായെന്നുമാണ് പിജെ ജോസഫ് ഇതിനോട് പ്രതികരിച്ചത്. ‘ജോസ് കെ മാണിയുടെ അറിവോടെയാണ് പ്രതിച്ഛായയിൽ ലേഖനം വന്നത്. മുമ്പും തനിക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ ഇത്തരത്തിൽ ലേഖനങ്ങൾ വന്നിട്ടുണ്ട്. കെഎം മാണിയുടെ പക്വത ജോസ് കെ മാണിക്കില്ല. ഇതുകൊണ്ടൊന്നും താൻ പ്രകോപിതനാകില്ല. ഇത്തരം നീക്കങ്ങൾ സ്ഥാനാർത്ഥിയുടെ വിജയത്തിന് സഹായകരമാണോ എന്ന് അവർ ആലോചിക്കണമെന്നും’ ജോസഫ് പറഞ്ഞു. ഇതിനു പിന്നാലെ ‘പ്രതിച്ഛായ’യെ തള്ളി ജോസ് കെ മാണിയും രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version