നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ലാറ്റുകള്‍ സെപ്റ്റംബര്‍ 20നകം പൊളിക്കണം; സുപ്രീംകോടതി

നിയമലംഘനം നടത്തി നിര്‍മ്മിച്ച മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കാന്‍ മെയ് മാസത്തിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

കൊച്ചി: കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്‌ലാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. സെപ്റ്റംബര്‍ 20നകം ഫ്‌ലാറ്റുകള്‍ പൊളിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. 23ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പൊളിക്കണമെന്ന തീരുമാനത്തില്‍ കോടതി യാതൊരു മാറ്റവും വരുത്തുകയില്ലെന്നും, ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാത്ത സാഹചര്യത്തില്‍ സ്വമേധയ കേസ് പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

നിയമലംഘനം നടത്തി നിര്‍മ്മിച്ച മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കാന്‍ മെയ് മാസത്തിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

Exit mobile version