പാറശാല: വീടിനുള്ളിൽ ഉറങ്ങിക്കിടക്കവേ ജനൽ വഴി അകത്തുകടന്ന പാമ്പിന്റെ കടിയേറ്റ് പ്ലസ് ടു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വ്ളാത്താങ്കര മാച്ചിയോട് കാഞ്ഞിരക്കാട് വീട്ടിൽ അനിൽ-മെറ്റിൽഡ ദമ്പതികളുടെ മകൾ അനിഷ്മ(17)യാണ് മരിച്ചത്. സെപ്റ്റംബർ 1 ന് രാത്രി 10.30ന് മുറിയിൽ ഉറങ്ങിക്കിടക്കവേ ജനലിലൂടെ എത്തിയ പാമ്പ് അനിഷ്മയെ കടിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയെ വീട്ടുകാർ അടുത്തുള്ള വിഷവൈദ്യന്റെ അടുത്ത് എത്തിച്ച് ചികിത്സ നൽകി. പച്ചമരുന്ന് നൽകിയ ശേഷം കുട്ടിയെ വീട്ടിലേക്കയക്കുകയായിരുന്നു.
വീട്ടിലെത്തിയ കുട്ടി രാത്രി 12.30ഓടെ അബോധാവസ്ഥയിലായി. വായിൽ നിന്ന് നുരയും പതയും വന്നതോടെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില മോശമായതിനാൽ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി 1.25 ന് വഴിമധ്യേ മരിച്ചു. കൃത്യസമയത്ത് എത്തിക്കാതെ ഏറെ വൈകിയതിനാൽ ചികിത്സകൾ ഫലിക്കാതെ അനിഷ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പാറശാല ഗവ.ഗേൾസ് എച്ച്എസ് സ്കൂളിലെ പ്ലസ്ടു കോമേഴ്സ് വിദ്യാർത്ഥിനിയാണ് അനിഷ്മ. സഹോദരങ്ങൾ അനിഷ, അനീഷ്