യൂണിവേഴ്‌സിറ്റി കോളേജിൽ മാത്രമല്ല; പല കോളേജിലും യൂണിയൻ ഓഫീസുകൾ ഇടിമുറികളായി പ്രവർത്തിക്കുന്നു; ഷംസുദ്ദീൻ കമ്മീഷൻ

കമ്മീഷൻ ഇന്ന് റിപ്പോർട്ട് ഗവർണർക്ക് കൈമാറും.

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിവാദമായ യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല, സംസ്ഥാനത്തെ പല കോളേജുകളിലും യൂണിയൻ ഓഫീസുകൾ ഇടിമുറികളായി പ്രവർത്തിക്കുന്നുണ്ടെന്ന് ജസ്റ്റിസ് പികെ ഷംസുദ്ദീൻ അധ്യക്ഷനായ സ്വതന്ത്ര കമ്മീഷന്റെ റിപ്പോർട്ട്. അസംഘടിതരായ വിദ്യാർത്ഥികളുടെ പരാതികൾക്ക് വില നൽകുന്നില്ല. ഉന്നത രാഷ്ട്രീയനേതൃത്വത്തിന്റെ പിന്തുണയോടെയാണ് കലാലയങ്ങൾ കലാപ സ്ഥലങ്ങളാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്മീഷൻ ഇന്ന് റിപ്പോർട്ട് ഗവർണർക്ക് കൈമാറും.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം ജനശ്രദ്ധയിലെത്തിയതും അന്വേഷണത്തിനായി കമ്മീഷൻ രൂപീകരിച്ചതും. തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കോഴിക്കോട് മടപ്പള്ളി കോളേജ് തുടങ്ങിയ ഇടിമുറികൾ പ്രവർത്തിക്കുന്ന ചില കോളേജുകളുടെ പേരുകളും കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

വിദ്യാർത്ഥി സംഘടനകൾ കുത്തകയാക്കി വെച്ചിരിക്കുന്ന കോളേജുകളിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും അനുവദിക്കാത്ത സാഹചര്യമുണ്ടെന്നും കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അതത് കാലത്തെ സർക്കാരുകൾ അവരുടെ വിദ്യാർത്ഥി സംഘടനകളുടെ അക്രമ സംഭവങ്ങളെ എതിർക്കാത്ത രീതിയിലാണ് മുന്നോട്ടുപോയിട്ടുള്ളതെന്നും ഇതു രാഷ്ട്രീയസംഘർഷങ്ങൾ വർധിക്കാനുള്ള കാരണമാകുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

Exit mobile version