പ്രധാനമന്ത്രി സ്ഥാനം ഉൾപ്പടെ തരൂരിന്റെ കഴിവിന് മുകളിലല്ല എന്ന് ബാക്കിയുള്ളവരും തിരിച്ചറിയും; അമേരിക്ക പോലെ ആയിരുന്നെങ്കിൽ എന്ന് പ്രസിഡന്റായി എന്ന് ചോദിച്ചാൽ മതി:മുരളി തുമ്മാരുകുടി

യുവാക്കൾക്കിടയിലും സ്ത്രീകൾക്കിടയിലും തരൂരിന് സ്വീകാര്യതയുണ്ടെന്നും

തിരുവനന്തപുരം: ശശി തരൂർ എംപിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉയരുന്ന ആക്രമണങ്ങൾക്കെതിരെ സംസാരിച്ച് മുരളി തുമ്മാരുകുടി. കക്ഷി രാഷ്ട്രീയത്തിന് അതീതമായി യുവാക്കൾക്കിടയിലും സ്ത്രീകൾക്കിടയിലും തരൂരിന് സ്വീകാര്യതയുണ്ടെന്നും അത് തിരിച്ചറിയുന്ന കാലം വരുമെന്നും മുരളി തുമ്മാരുകുടി പറയുന്നു. എംപിയ്‌ക്കെതിരെ കോൺഗ്രസിനുള്ളിൽ നടക്കുന്ന ആക്രമണം കാണുമ്പോൾ കഷ്ടം മാത്രമാണ് തോന്നുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ തുമ്മാരുകുടിയുടെ പ്രതികരിക്കുന്നു. വാസ്തവത്തിൽ ഇന്ത്യയിലെ നേതാക്കന്മാരുമായല്ല, അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമയുമായിട്ടാണ് തനിക്കദ്ദേഹത്തിന്റെ താരതമ്യം എപ്പോഴും തോന്നിയിട്ടുള്ളത്. അമേരിക്ക പോലെ ഒരു പ്രസിഡൻഷ്യൽ സംവിധാനമായിരുന്നു ഇന്ത്യയിലെങ്കിൽ അദ്ദേഹം എന്ന് പ്രസിഡന്റായി എന്ന് ചോദിച്ചാൽ മതിയെന്നും തുമ്മാരുകുടി പറയുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ശശി തരൂർ – ഓണേഴ്സ് എൻവി, നെയ്ബേഴ്സ് പ്രൈഡ് !
Shashi Tharoor – Owner’s Envy, Neighbour’s Pride!

ശശി തരൂരിനെതിരെ നടക്കുന്ന ഫ്രണ്ട്ലി ഫയർ (സ്വപക്ഷത്ത് നിന്നുള്ള ആക്രമണം) കാണുന്‌പോൾ കഷ്ടം മാത്രമാണ് തോന്നുന്നത്. രാഷ്ട്രീയത്തിലും, അന്താരാഷ്ട്രീയത്തിലും, പ്രസംഗത്തിലും, എഴുത്തിലും ഇന്ത്യയിലെ ആദ്യത്തെ മൂന്ന് ആളുകളിൽ എണ്ണപ്പെടുന്ന ആളാണ് അദ്ദേഹം. ഇതെല്ലം കൂടി എണ്ണിയാൽ ശശി തരൂരിന് തുല്യം ശശി തരൂർ മാത്രമേ ഇന്ന് ഇന്ത്യയിൽ ഉള്ളൂ. ലോകത്ത് തന്നെ ഇത്തരം പ്രതിഭകൾ അപൂർവ്വമാണ്.

അദ്ദേഹം മൂന്നാം തവണയും ജനപിന്തുണ നേടി വിജയിച്ച് ലോകസഭയിലെത്തി രാഷ്ട്രീയമായി മുകളിലേക്ക് കുതിക്കുന്ന കാലമാണിത്. പുതിയ ലോകസഭയിൽ അദ്ദേഹം നടത്തുന്ന പ്രസംഗങ്ങൾ, അതിന് വേണ്ടി ചെയ്ത ഗവേഷണം കൊണ്ടും അദ്ദേഹം പ്രസംഗിക്കുന്ന രീതികൊണ്ടും എല്ലാവരും ശ്രദ്ധിക്കുന്നു. നവ മാധ്യമങ്ങൾ അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തിക്കുന്നു. വാസ്തവത്തിൽ ഇന്ത്യയിലെ നേതാക്കന്മാരുമായല്ല, അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമയും ആയിട്ടാണ് എനിക്കദ്ദേഹത്തിൻറെ താരതമ്യം എപ്പോഴും തോന്നിയിട്ടുള്ളത്. അമേരിക്ക പോലെ ഒരു പ്രസിഡൻഷ്യൽ സംവിധാനമായിരുന്നു ഇന്ത്യയിലെങ്കിൽ അദ്ദേഹം എന്ന് പ്രസിഡന്റായി എന്ന് ചോദിച്ചാൽ മതി.

അടുത്ത അഞ്ചു വർഷം അദ്ദേഹത്തിന് ചരിത്രപരമായ നിയോഗമാണ്. എന്താണ് പുതിയ കാലത്തെ നേതാവ് എന്ന് ഇന്ത്യയെ കാണിച്ചു കൊടുക്കാൻ പറ്റിയ സമയമാണ്. പ്രതിപക്ഷത്താണ്, ഏതൊരു ഭരണത്തിലും പിഴവുകൾ ഉണ്ടാകും, അതിനെതിരെ പ്രതികരിക്കാൻ യാതൊരു പരിമിതിയും ഇല്ല. ഇംഗ്‌ളീഷും, ഹിന്ദിയും, മലയാളവും, ബംഗാളിയും എല്ലാം കൈകാര്യം ചെയ്യുന്ന ശ്രീ. തരൂരിന് ഇന്ത്യയിൽ എവിടെയും ഓടിയെത്തി പ്രസംഗങ്ങളിലൂടെ സർക്കാരിനെതിരെ കത്തിക്കയറാനും ജനങ്ങളെ കയ്യിലെടുക്കാനും സാധിക്കും. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകളിലും യുവജനങ്ങളിലും അദ്ദേഹത്തിന് സ്വീകാര്യതയുണ്ട്. പാർട്ടിയിൽ അദ്ദേഹത്തിന് എന്ത് സ്ഥാനം ഉണ്ടെന്നത് അവർക്ക് ഒരു പ്രശ്‌നമേ അല്ല. അവരുടെ മനസ്സിൽ ഉന്നത വിദ്യാഭ്യാസമുള്ള, അന്താരാഷ്ട്രമായ കാഴ്ചപ്പാടുള്ള, സെക്കുലർ ആയ നാളെത്തെ ഇന്ത്യക്ക് വേണമെന്ന് അവർ ആഗ്രഹിക്കുന്ന ഒന്നാമത്തെ നേതാവ് അദ്ദേഹം തന്നെയാകും. ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം ഉൾപ്പടെ അദ്ദേഹത്തിൻറെ കഴിവിന് മുകളിലല്ല എന്ന് ബാക്കിയുള്ളവരും തിരിച്ചറിയും. നമ്മുടെ സംവിധാനങ്ങൾ അദ്ദേഹത്തെ, അദ്ദേഹത്തിൻറെ കഴിവുകൾ മുഴുവനായി ഉപയോഗിക്കാൻ പറ്റുന്നിടത്ത് എത്തിച്ചില്ലെങ്കിൽ അതിൻറെ നഷ്ടം അദ്ദേഹത്തിന് മാത്രമല്ല, സമൂഹത്തിന് മൊത്തമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തോട് കൊന്പുകോർക്കാൻ ശ്രമിക്കുന്നവരെപ്പറ്റി സംസാരിച്ചു പോലും നാം സമയം കളയരുത്. ‘കുങ്കുമത്തിൻറെ ഗന്ധമറിയാതെ കുങ്കുമം ചുമക്കും പോലെ ഗർദ്ദഭം’ എന്ന ജ്ഞാനപ്പാന ശകലമാണ് എനിക്കോർമ്മ വരുന്നത്, (ജ്ഞാനപ്പാനയിൽ പ്രയോഗിച്ച അതേ അർത്ഥത്തിൽ അല്ലെങ്കിലും).

Exit mobile version