സിഗററ്റ് നല്‍കാത്തതിന്റെ പേരില്‍ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ടു; ഗുരുതരപരിക്കുകളോടെ യുവാവ് പാളത്തില്‍ കിടന്നത് 12 മണിക്കൂര്‍

രാവിലെ ഒമ്പത് മണിയോടെ റെയില്‍ പാളത്തിലൂടെ നടന്നുപോയ ഒരാളാണ് യുവാവിനെ കണ്ടത്

കൊല്ലം: തീവണ്ടിയില്‍ നിന്നും വീണ യുവാവ് പരിക്കുകളോടെ പാളത്തിനു സമീപം കഴിഞ്ഞത് ഒരു രാത്രി മുഴുവന്‍. പരവൂര്‍ നെടുങ്ങോലം കൂനയില്‍ ചരുവിളപുത്തന്‍വീട്ടില്‍ മുരുകേശന്റെ മകന്‍ രാജു(31)വാണ് ഗുരുതര പരിക്കുകളോടെ12മണിക്കൂറോളം പാളത്തില്‍ കിടന്നത്. തിങ്കളാഴ്ച രാത്രി പെരിനാട്ടുവെച്ചായിരുന്നു സംഭവം.

രാവിലെ ഒമ്പത് മണിയോടെ റെയില്‍ പാളത്തിലൂടെ നടന്നുപോയ ഒരാളാണ് യുവാവിനെ കണ്ടത്. കാടുമൂടിയ പ്രദേശത്ത് നിന്നും നിലവിളി കേട്ടതോടെയാണ് ഇയാള്‍ യുവാവിനെ കാണാനിടയായത്. യാത്രയ്ക്കിടെ തീവണ്ടിയില്‍നിന്ന് ആരോ വീണെന്ന സംശയത്തെ തുടര്‍ന്ന് ഒരു യാത്രക്കാരന്‍ ചങ്ങലവലിച്ച് വണ്ടിനിര്‍ത്തിക്കുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ നാട്ടുകാരും റെയില്‍വേ പോലീസും തിരച്ചില്‍ നടത്തിയിട്ടും ആളെ കണ്ടെത്താനായില്ല. കിളികൊല്ലൂര്‍ പോലീസെത്തിയാണ് യുവാവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. നട്ടെല്ലിനും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ യുവാവിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

തീവണ്ടിയുടെ വാതിലിനുസമീപം നില്‍ക്കുകയായിരുന്ന ഒരു ഹിന്ദി സംസാരിക്കുന്നയാള്‍ സിഗററ്റ് ആവശ്യപ്പെട്ടെന്നും സിഗരറ്റ് നല്‍കാത്തതിന്റെ പേരില്‍ തന്നെ തീവണ്ടിയില്‍നിന്ന് തള്ളിയിടുകയായിരുന്നെന്നും രാജു പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Exit mobile version