‘അവർ മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയാണ് ചെയ്തത്’; ആ ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമെന്നും കണ്ണൂർ കളക്ടർ

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്ന് കണ്ണൂർ കളക്ടർ ടിവി സുഭാഷ്

കണ്ണൂർ: കണ്ണൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ ആദരിക്കുന്ന പരിപാടിക്കിടെ ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വയസായ ഒരു സ്ത്രീയോട് പൊട്ടിത്തെറിച്ചെന്ന തരത്തിലെ വീഡിയോയ്‌ക്കെതിരെ കളക്ടർ. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്ന് കണ്ണൂർ കളക്ടർ ടിവി സുഭാഷ് അഭിപ്രായപ്പെട്ടു.

ആറ്റടപ്പ സ്വദേശിയായ ഈ സ്ത്രീക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് ലഭിച്ച വിവരമെന്നും അവരാണ് മുഖ്യമന്ത്രിയോട് അകാരണമായി കയർത്ത് സംസാരിച്ചതെന്നും ദൃക്‌സാക്ഷിയായ കളക്ടർ പറയുന്നു. അവരോട് വേദിയിൽ പോയിരിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും മുമ്പും അവരിത്തരത്തിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് വിവരമെന്നും കളക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കളക്ടറുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

കണ്ണൂർ കലക്ടറേറ്റിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമാണ്. ആറ്റsപ്പ സ്വദേശിയായ ഒരു സ്ത്രീയാണ് വേദിയാൽ കയറി മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഇവർക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് ലഭിച്ച വിവരം. മുഖ്യമന്ത്രിയോട് കൈ പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അകാരണമായി പ്രകോപിതയായി കയർത്ത് സംസാരിക്കാൻ തുടങ്ങിയപ്പോൾ മുഖ്യമന്ത്രി കൈ പിടി വിടുവിക്കാൻ ശ്രമിക്കുകയും സദസ്സിൽ പോയിരിക്കാൻ പറയുകയും ചെയ്‌തെങ്കിലും അവർ കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായത്. എന്നിട്ടും അവരെ സദസ്സിൽ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിർദേശിച്ചത്. പരിപാടി അവസാനിക്കുന്നതു വരെ ഈ സ്ത്രീ സദസ്സിന്റെ മുൻനിരയിൽ തന്നെ ഇരിക്കുകയും ചെയ്തു. നേരത്തെയും ഇവർ പല പ്രമുഖരും പങ്കെടുക്കുന്ന പരിപാടികളിൽ ഇങ്ങനെ പെരുമാറിയതായും അറിയാൻ കഴിഞ്ഞു. ആയിരത്തിലേറെ പേർ പങ്കെടുത്ത ചടങ്ങിൽ ഉണ്ടായിരുന്ന മുഴുവനാളുകളും ദൃശ്യമാധ്യമ പ്രവർത്തകർ അടക്കമുള്ളവരും സത്യം നേരിൽ കണ്ടതാണ്. ഈ സംഭവത്തെ തികച്ചും തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.

Exit mobile version