പരസ്യമായി സുപ്രീംകോടതിവിധിയെ വെല്ലുവിളിക്കല്‍: അഭിഭാഷക വൃത്തിയില്‍ നിന്ന് ശ്രീധരന്‍ പിള്ളയെ പുറത്താക്കണമെന്ന് ബാര്‍ കൗണ്‍സിലില്‍ പരാതി

തൊഴില്‍പരമായ പെരുമാറ്റ ദൂഷ്യം, കോടതിയലക്ഷ്യം, പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് പരാതിക്കാരന്‍ ശ്രീധരന്‍പിള്ളയ്ക്കെതിരെ ഉന്നയിക്കുന്നത്.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും അഭിഭാഷകനുമായ പിഎസ് ശ്രീധരന്‍ പിള്ളയെ അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സിലില്‍ പരാതി. കൊല്ലം സ്വദേശിയായ അഭിഭാഷകന്‍ കെ വിനയ കുമാര്‍ ആണ് പരാതി നല്‍കിയത്. 1961 ലെ അഭിഭാഷക നിയമത്തിലെ 35 (ഒന്ന്) വകുപ്പ് പ്രകാരമാണ് അഭിഭാഷകന്‍ കൂടിയായ പിഎസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ വിനയകുമാര്‍ കേരള ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയത്.

തൊഴില്‍പരമായ പെരുമാറ്റ ദൂഷ്യം, കോടതിയലക്ഷ്യം, പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് പരാതിക്കാരന്‍ ശ്രീധരന്‍പിള്ളയ്ക്കെതിരെ ഉന്നയിക്കുന്നത്. ഒരു അഭിഭാഷകന്‍ കോടതി ഉദ്യോഗസ്ഥനും വിധികള്‍ നടപ്പിലാക്കാന്‍ ബാധ്യതയുള്ളവരുമാണെന്നിരിക്കെ പരസ്യമായി സുപ്രീംകോടതിവിധിയെ വെല്ലുവിളിക്കുകയും യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ നടയടക്കണമെന്ന് തന്ത്രിക്ക് നിര്‍ദ്ദേശം നല്‍കുകയും, യുവതികളെ തടയാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തത് പ്രഥമ ദൃഷ്ടിയാല്‍ കോടതി അലക്ഷ്യമാണെന്ന് പരാതിയില്‍ പറയുന്നു.

ശ്രീധരന്‍പിള്ളയ്ക്കെതിരെ കോഴിക്കോട് കസബ പോലീസ് സ്റ്റേഷന്‍ കേസ് റജിസ്റ്റര്‍ ചെയ്തതിന്റെ എഫ്‌ഐആറിന്റെ പകര്‍പ്പ് സഹിതമാണ് ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയത്.

Exit mobile version