പ്രളയത്തില്‍ തകര്‍ന്ന് ചെരുപ്പ് നിര്‍മ്മാണ മേഖല; 80 കോടിയുടെ നഷ്ടം

കോഴിക്കോട്: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ചാലിയാര്‍ പുഴ കരകവിഞ്ഞ് ഒഴുകിയപ്പോള്‍ തകര്‍ന്നടിഞ്ഞത് കോഴിക്കോട് ജില്ലയിലെ ആയിരത്തിലധികം ചെറുകിട ചെരുപ്പ് നിര്‍മ്മാണ യൂണിറ്റുകള്‍ കൂടിയാണ്. സ്ത്രീകള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗമാണ് പ്രളയത്തില്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്.

പ്രളയത്തില്‍ പുഴ കരകവിഞ്ഞ് എത്തിയതോടെ ഓണ വിപണി ലക്ഷ്യമിട്ട് നിര്‍മ്മിച്ച ചെരുപ്പുകളും നിര്‍മ്മാണ വസ്തുക്കളും വെള്ളത്തില്‍ മുങ്ങി. ഭൂരിഭാഗം യന്ത്രങ്ങളും കേടായി. നാല് ദിവസത്തെ വെള്ളപ്പൊക്കം ഇവര്‍ക്ക് സമ്മാനിച്ചത് 80 കോടിയുടെ നഷ്ടമാണ്.

രാമനാട്ടുകര, ഫറോഖ്, നല്ലളം, ചെറുവണ്ണൂര്‍, ഒളവണ്ണ എന്നീ മേഖലകളിലെ ചെരുപ്പ് കമ്പനികളും ചെരുപ്പിന്റെ മുകള്‍ഭാഗം നിര്‍മ്മിക്കുന്ന യൂണിറ്റുകളുമാണ് വെള്ളം കയറി നശിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചെറുകിട ചെരുപ്പ് നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതും ഈ മേഖലയില്‍ തന്നെയാണ്.

Exit mobile version