ഗീതുവിന്റെയും ധ്രുവിന്റെയും മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ അമ്മ സരോജിനിയുടെയും മൃതദേഹം കണ്ടെത്തി; ചങ്ക് തകര്‍ന്ന് ശരത്

വെള്ളിയാഴ്ച്ച ഉച്ചയോടുകൂടിയാണ് കനത്ത മഴയെത്തുടര്‍ന്ന് കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് അപകടമുണ്ടായത്.

കോട്ടക്കുന്ന്: മലപ്പുറം കോട്ടക്കുന്നില്‍ വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. ശരത്തിന്റെ അമ്മ സരോജിനിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ഭാര്യ ഗീതു(22)വിന്റെയും ഒന്നര വയസുള്ള മകന്‍ ധ്രുവിന്റെയും മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ഇതോടെ ചങ്ക് തകര്‍ന്ന് നില്‍ക്കുകയാണ് ശരത്.

വെള്ളിയാഴ്ച്ച ഉച്ചയോടുകൂടിയാണ് കനത്ത മഴയെത്തുടര്‍ന്ന് കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് അപകടമുണ്ടായത്. കോട്ടക്കുന്നില്‍ വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു സരോജിനിയും കുടുംബവും. അപകടത്തില്‍ നിന്ന് സരോജിനിയുടെ മകന്‍ ശരത് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്.

മണ്ണിടിച്ചിലുണ്ടായ സമയം സ്വന്തം അമ്മയെ രക്ഷിക്കാന്‍ ചേര്‍ത്തു പിടിച്ച് ഓടാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഭാര്യ ഗീതുവും ഒന്നര വയസുകാരനായ മകന്‍ ധ്രുവനും അമ്മ സരോജിനിയും നിമിഷ നേരംകൊണ്ടാണ് മരണപ്പെട്ടത്. മണ്ണിനടിയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം പെട്ടെന്ന് തന്നെ ആരംഭിച്ചിരുന്നെങ്കിലും, ശക്തമായ മഴയും മണ്ണിടിച്ചില്‍ ഭീഷണിയും രക്ഷാപ്രവര്‍ത്തനത്തെ ദോഷമായി ബാധിക്കുകയായിരുന്നു. മൂന്ന് ദിവസത്തെ ശ്രമത്തിനൊടുവിലാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്.

ശരത്തിന്റെ ഭാര്യ ഗീതുവിന്റെ മൃതദേഹമായിരുന്നു അത്. എന്നാല്‍ ശരീരം പുറത്തെടുത്തപ്പോള്‍ കണ്ട കാഴ്ച രക്ഷാപ്രവര്‍ത്തകരുടെയും നെഞ്ചകം തകര്‍ക്കുന്നതായിരുന്നു. ഗീതുവിന്റെ നെഞ്ചോട് ചേര്‍ന്ന് കിടക്കുകയായിരുന്നു ഒന്നര വയസുകാരന്‍ ധ്രുവന്‍. നാലാം ദിവസവും തുടര്‍ന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അമ്മ സരോജിനിയുടെ മൃതദേഹം കണ്ടെത്തിയത്.

Exit mobile version