എട്ടുമണിക്കൂര്‍ നീണ്ട സാഹസിക പരിശ്രമം: വാണിയംപുഴയില്‍ നിന്നും 15 പേരെ രക്ഷപ്പെടുത്തി

നിലമ്പൂര്‍: രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായ നിലമ്പൂര്‍ വാണിയംപുഴയില്‍ നിന്നും
15 പേരെ കൂടി രക്ഷപ്പെടുത്തി. ഇരുനൂറിലധികം ആളുകളാണ് വാണിയംപുഴ കോളനിയ്ക്കുള്ളില്‍ കുടുങ്ങിയിരിക്കുന്നത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ കുടുങ്ങിയ 15 ജീവനക്കാരെയാണ് ഇപ്പോള്‍ രക്ഷപ്പെടുത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. എട്ടുമണിക്കൂറോളം നീണ്ട സാഹസിക പരിശ്രമത്തിനൊടുവിലാണ് കുത്തിയൊലിച്ചൊഴുകുന്ന വാണിയംപുഴയിലൂടെ ഇവരെ മറുകരയിലെത്തിച്ചത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വാണിയംപുഴയ്ക്ക് സമാന്തരമായി പുതിയ പുഴ രൂപപ്പെട്ടിരുന്നു. ഇതുള്‍പ്പെടെ രണ്ടുപുഴകള്‍ മറികടന്നുവേണം ഇവരെ രക്ഷപ്പെടുത്തേണ്ടിയിരുന്നത്. രക്ഷാപ്രവര്‍ത്തകര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയും ഇതായിരുന്നു. എന്നാല്‍ എന്‍ഡിആര്‍ഫ്, സൈന്യം എന്നിവരുടെ പക്കലുള്ള ബോട്ടുകള്‍ ഈ പുഴയില്‍ ഉപയോഗിക്കാന്‍ സാധിക്കില്ലായിരുന്നു. ഉരുള്‍പൊട്ടലില്‍ എത്തിയ വലിയ കല്ലുകള്‍ ബോട്ടുകളുടെ അടിയില്‍ ഇടിക്കുന്ന അവസ്ഥയായിരുന്നു.

കോളനികളിലെ നിവാസികളും പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാരും അടങ്ങുന്ന ഇരുന്നൂറോളം പേര്‍ പുറത്തുകടക്കാനോ പുറം ലോകവുമായി ബന്ധപ്പെടാനോ കഴിയാതെ ഒറ്റപ്പെട്ടിരിക്കുകയായിരുന്നു. ഇവര്‍ക്ക് വനംവകുപ്പും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരും ജീവന്‍ പണയം വച്ച് ഭക്ഷണമെത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈലായിരുന്നു.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രൂപപ്പെട്ട പുഴയ്ക്ക് കുറുകെ റോപ്പ് മാര്‍ഗം കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ച് ആദിവാസി കോളനിയില്‍ കൂടി നടത്തിക്കൊണ്ടുവന്ന് ചാലിയാറിന്റെ ഒഴുക്ക് കുറഞ്ഞ സ്ഥലത്തുകൂടി മറുകര എത്തിക്കുകയുമായിരുന്നു. എന്‍ഡിആര്‍എഫ്, സൈന്യം, നാട്ടുകാര്‍ എന്നിവര്‍ യോജിച്ച് പ്രവര്‍ത്തിച്ചതോടെയാണ് 15 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചത്.

Exit mobile version