‘ഇത് കേരളത്തിന്റെ സ്വന്തം സൈന്യം’; കുത്തൊഴുക്കിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉപേക്ഷിച്ച ദൗത്യം ജീവന്‍ പണയം വെച്ച് പൂര്‍ത്തീകരിച്ച് മത്സ്യത്തൊഴിലാളികള്‍

ശക്തമായ ഒഴുക്ക് കാരണം കഴിഞ്ഞ ദിവസങ്ങളില്‍ ഫയര്‍ഫോഴ്സ് സംഘത്തിന് ഈ പ്രദേശങ്ങളില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല

ശ്രീകണ്ഠാപുരം: പ്രതികൂല സാഹചര്യം മൂലം ഫയര്‍ഫോഴ്‌സ് ഉപേക്ഷിച്ച ദൗത്യം ഏറ്റെടുത്ത് കേരളത്തിന്റെ സ്വന്തം സൈന്യം. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് മൂന്ന് ദിവസമായി ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തില്‍ കുടുങ്ങി കിടന്ന ഇതര സംസ്ഥാന തൊഴിലാളികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപെടുത്തി. ജീവന്‍ പണയംവെച്ചാണ് മത്സ്യതൊഴിലാളികള്‍ ഇവരെ രക്ഷപെടുത്തിയത്.

ശക്തമായ ഒഴുക്ക് കാരണം കഴിഞ്ഞ ദിവസങ്ങളില്‍ ഫയര്‍ഫോഴ്സ് സംഘത്തിന് ഈ പ്രദേശങ്ങളില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ ദൗത്യമാണ് മത്സ്യത്തൊഴിലാളികള്‍ പൂര്‍ത്തിയാക്കിയത്. ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് മത്സ്യതൊഴിലാളികള്‍ ഇവരെ രക്ഷപെടുത്തിയത്.

ഇന്ന് മൊത്തം ഏഴ് പേരെയാണ് മത്സ്യ തൊഴിലാളികള്‍ രക്ഷിച്ചത്. അതിനിടെ ശ്രീകണ്ഠാപുരത്ത് ശക്തമയ മഴ തുടരുകയാണ്. കണ്ണൂരില്‍ നിന്ന് ബോട്ടുമായി എത്തിയ മത്സ്യത്തൊഴിലാളികളാണ് ജീവന്‍ പോലും പണയം വച്ച് ഇവരെ രക്ഷപെടുത്തിയത്. കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.

ശ്രീകണ്ഠാപുരം, ഇരിട്ടി, കൊട്ടിയൂര്‍, ഇരിക്കൂര്‍ ടൗണുകളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. ജില്ലയില്‍ 71 ക്യാമ്പുകളിലായി 8000ത്തിലധികം ആളുകള്‍ കഴിയുന്നുണ്ട്.

Exit mobile version