കോരിച്ചൊരിയുന്ന മഴയില്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി, കുട്ടികളെക്കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥര്‍; കാര്യമറിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനം

കുട്ടികളെ ആദ്യം കണ്ടപ്പോള്‍ പോലീസുകാരൊന്ന് ഞെട്ടി

പാലക്കാട്: നല്ല കോരിച്ചൊരിയുന്ന മഴ, ഇരുട്ട് നിറഞ്ഞ അന്തരീക്ഷം ഇതിനിടെയാണ് നനഞ്ഞ് കുളിച്ച് രണ്ട് ആണ്‍കുട്ടികള്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറിയത്. കുട്ടികളെ ആദ്യം കണ്ടപ്പോള്‍ പോലീസുകാരൊന്ന് ഞെട്ടി. പിന്നീട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് ബിഗ് സല്യൂട്ടും നല്‍കി. വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ പഴ്‌സ് ഏല്‍പ്പിക്കാനായിരുന്നു സത്യസന്ധരായ കുട്ടികള്‍ അവിടെയെത്തിയത്.

പാലക്കാട് ഒറ്റപ്പാലം പള്ളിപ്പറമ്പില്‍ ബാവയുടെ മകന്‍ മുഹമ്മദ് സഫ്വാനും(13) ആര്‍എസ് റോഡ് ചുള്ളിപ്പള്ളിയാലില്‍ ഷെറീഫിന്റെ മകന്‍ മുഹമ്മദ് നൗഷിഫും (15) ആണ് നേരിന്റെ നല്ലപാഠമായത്. വീട്ടിലേക്ക് വരുന്ന വഴിയേയാണ് ഇരുവര്‍ക്കും പഴ്‌സ് കളഞ്ഞ് കിട്ടിയത്. കൈയ്യിലെടുത്ത് തുറന്ന് നോക്കിയപ്പോഴാണ് ധാരാളം പണം അതിലുണ്ടെന്ന് മനസ്സിലായത്. പഴ്‌സ് ഉടമയ്ക്ക് തന്നെ എത്തിച്ച് നല്‍കണമെന്ന് ഇരുവരും മനസ്സിലുറപ്പിച്ചു.

എന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോഴാണ് അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി നല്‍കാമെന്ന് ആശയമുദിച്ചത്. പിന്നെ കോരിച്ചൊരിയുന്ന മഴയും ഇരുട്ടും ഒന്നും കാര്യമാക്കാതെ ഇരുവരും പോലീസ് സ്‌റ്റേഷന്‍ ലക്ഷ്യമിട്ട് നടന്നു. മഴ അവഗണിച്ച് അപരിചിതരായ രണ്ടു കുട്ടികള്‍ നനഞ്ഞ് കുളിച്ച് സ്റ്റേഷനിലേക്കു കയറി വന്നപ്പോള്‍ പോലീസുകാര്‍ അമ്പരന്നു.

പിന്നീട് കുട്ടികളോട് കാര്യം തിരക്കി. കളഞ്ഞുകിട്ടിയ പഴ്‌സ് ഉടമയ്ക്ക് എത്തിച്ച് നല്‍കാനാണ് വന്നതെന്ന്
കുട്ടികള്‍ പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥര്‍ കുട്ടികളുടെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട് തന്നെ നല്‍കി. രാത്രി ടൗണിലെ വേങ്ങേരി അമ്പലത്തിനു സമീപത്തുനിന്നാണു തങ്ങള്‍ക്ക് പഴ്‌സ് കിട്ടിതെന്നും ഇതില്‍ ധാരാളം പണമുണ്ടെന്നും കുട്ടികള്‍ പോലീസിനോട് പറഞ്ഞു.

തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ 26,240 രൂപ പഴ്‌സില്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. അതിലുണ്ടായിരുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ സിഐ എം സുജിത്തും എസ്‌ഐ എസ് അനീഷും നഗത്തിലെ വ്യാപാരിയായ ഷാഹുല്‍ ഹമീദാണ് പഴ്‌സിന്റെ ഉടമയെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പഴ്‌സ് ലഭിച്ച വിവരം ഇയാളെ അറിയിക്കുകയും ചെയ്തു.

മുരുക്കുംപറ്റ സ്വദേശിയായ ഷാഹുല്‍ ഹമീദ് രാത്രി തന്നെ സ്റ്റേഷനിലെത്തി പണമടങ്ങിയ പഴ്‌സ് കൈപ്പറ്റി. കടയടച്ചു പോകുന്നതിനിടെയാണു പഴ്‌സ് വീണുപോയതെന്നു ഷാഹുല്‍ ഹമീദ് പൊലീസിനോടു വിശദീകരിച്ചു. അതിനൊപ്പം സഫ്വാന്റെയും നൗഷിഫിന്റെയും സത്യസന്ധതയെ അഭിനന്ദിക്കുകയും ചെയ്തു.
ഒറ്റപ്പാലം എന്‍എസ്എസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണു മുഹമ്മദ് സഫ്വാനും മുഹമ്മദ് നൗഷിഫും. ന്യൂസ് ഡെസ്‌ക് ബിഗ് ലൈവ് ടിവി

Exit mobile version