പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ പോലീസുകാരനും പങ്ക്; സംശയങ്ങളുമായി പിഎസ്‌സി റിപ്പോർട്ട്

തിരുവനന്തപുരം: വിവാദമായ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ പോലീസുകാരനും പങ്കെന്ന് സൂചന. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവത്തിൽ ഉൾപ്പെട്ട പ്രതികൾ ഉയർന്ന റാങ്കുകൾ നേടിയത് വിവാദമായതോടെ നടത്തിയ അന്വേഷണത്തിലാണ് പിഎസ്‌സി പോലീസുകാരനും പങ്കുണ്ടെന്ന് കണ്ടെത്തിയത്. പേരൂർക്കട എസ്എപി ക്യാമ്പിലെ പോലീസുകാരനായ ഗോകുലിന് പരീക്ഷാ ക്രമക്കേടിൽ പങ്കുണ്ടെന്നാണ് പിഎസ്‌സി വിജിലൻസ് കണ്ടെത്തിയതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയ പ്രണവിന്റെ സുഹൃത്താണ് പോലീസുകാരനായ ഗോകുൽ. പരീക്ഷാസമയത്ത് ഗോകുലിന്റെ മൊബൈൽ ഫോണിൽ നിന്നാണ് പ്രണവിന് സന്ദേശങ്ങൾ ലഭിച്ചതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

ഒന്നും രണ്ടും റാങ്കുകാരായ ശിവരഞ്ജിത്ത്, പ്രണവ് എന്നിവരുടെ മൊബൈൽ ഫോണിലേക്ക് പരീക്ഷാസമയത്ത് 174 സന്ദേശങ്ങൾ വന്നെന്ന് സൈബർ പോലീസ് കണ്ടെത്തിയിരുന്നു. പരീക്ഷാസമയമായ രണ്ടുമണിക്കും മൂന്നേകാലിനുമിടയിലാണ് ഇവർക്ക് എസ്എംഎസ് ലഭിച്ചത്. നാലു നമ്പറുകളിൽനിന്നാണ് എസ്എംഎസ് വന്നതെന്നാണ് റിപ്പോർട്ട്. ഈ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന് പിഎസ്‌സി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

Exit mobile version