പോലീസ് സ്റ്റേഷനില്‍ അവര്‍ എന്റെ അനിയനെ കൊണ്ടുപോയി വായില്‍ മദ്യമൊഴിച്ചുകൊടുത്തു..! ഒരു മിനിറ്റെങ്കില്‍ ഒരു മിനിറ്റ് മുമ്പ് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ അവനെ രക്ഷിയ്ക്കാനായേനെ; സനലിന്റെ സഹോദരി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി റോഡിലേയ്ക്ക് തള്ളിയിട്ട് സനല്‍ മരിച്ച സംഭവത്തെ വഴിതിരിച്ചുവിടാന്‍ പോലീസ് ശ്രമിക്കുന്നെന്ന് ആരോപിച്ച് സനലിന്റെ സഹോദരി രംഗത്ത്. ഗുരുതരപരുക്കേറ്റ തന്റെ സഹോദരന്റെ വായിലേക്ക്
പോലീസുകാര്‍ മദ്യമൊഴിച്ചുകൊടുത്തെന്ന് സഹോദരി വ്യക്തമാക്കി…

സനലിന്റെ സഹോദരി പറയുന്നതിങ്ങനെ:

”പോലീസ് സ്റ്റേഷനില്‍ അവര്‍ എന്റെ അനിയനെ കൊണ്ടുപോയി വായില്‍ മദ്യമൊഴിച്ചെന്ന് പറയുന്നു. ഒരു തുള്ളി മദ്യം കഴിക്കാത്ത എന്റെ അനിയന്റെ വായില്‍ മദ്യമൊഴിച്ചത് കേസ് വഴി തിരിച്ച് വിടാനാണ്.” സനലിന്റെ സഹോദരി ആരോപിക്കുന്നു.

”രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നറിഞ്ഞു. ഇത് അതില്‍ മാത്രമൊതുങ്ങുന്നതല്ല, വേറെയും ആളുകള്‍ പങ്കെടുത്തിട്ടുണ്ട്.

എന്റെ അനിയനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിന് പകരം സ്റ്റേഷനിലേക്കാണ് പോലീസ് കൊണ്ടുപോയത്. ഡ്യൂട്ടി ചേഞ്ചിന് വേണ്ടിയാണെന്നാണ് പോലീസുകാര്‍ പറയുന്നത്. അത് ഒരിക്കലും ശരിയല്ല, മനുഷ്യത്വപരമായ നടപടിയല്ല. ഒരു മിനിറ്റെങ്കില്‍ ഒരു മിനിറ്റ് മുമ്പ് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിയ്ക്കാനായേനെ.

നമ്മള്‍ ആംബുലന്‍സില്‍ അലാം വെച്ചൊക്കെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതെന്തിനാ? എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനാ. ഇവര്‍ കാണിച്ചത് അനീതിയാണ്, എന്റെ അനിയനോട് കാണിച്ചത് ക്രൂരതയാ. ഇത് രണ്ട് പേരുടെ സസ്‌പെന്‍ഷനിലൊതുക്കിയാല്‍ പോര. എസ്‌ഐയും മുകളിലേയ്ക്കുമുള്ള ഉദ്യോഗസ്ഥരുണ്ട്, അവര്‍ക്കെതിരെയും നടപടിയെടുക്കണം.”

Exit mobile version