ഇന്ത്യയിലെ സമ്പന്നന്മാരില്‍ പതിനൊന്നാമന്‍; പ്രീതി സിന്റയുടെ മുന്‍ കാമുകന്‍; ലഹരിക്കടിമ; ഇപ്പോള്‍ ജപ്പാനില്‍ ജയില്‍ വാസവും; വിവാദങ്ങളുടെ തോഴനായി നെസ് വാഡിയ

അനധികൃതമായി കഞ്ചാവ് കൈവശം വെച്ചതാണ് നെസ് വാഡിയയെ ജപ്പാന്‍ നിയമനടപടിക്ക് വിധേയനാക്കിയത്.

ടോക്കിയോ: 283 വര്‍ഷത്തെ പാരമ്പര്യവും പഴക്കവുമുള്ള വാഡിയ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ തലവന്‍ 47കാരന്‍ നെസ് വാഡിയ ജപ്പാനില്‍ രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. അനധികൃതമായി കഞ്ചാവ് കൈവശം വെച്ചതാണ് നെസ് വാഡിയയെ ജപ്പാന്‍ നിയമനടപടിക്ക് വിധേയനാക്കിയത്. സ്വകാര്യ ആവശ്യത്തിനായാണ് കൈയ്യില്‍ കഞ്ചാവ് സൂക്ഷിച്ചതെന്ന് വാഡിയ വാദിച്ചെങ്കിലും അനധികൃതമായി ലഹരി കൈവശം വെച്ച നെസ് വാഡിയയെ ജപ്പാന്‍ കോടതി ശിക്ഷിക്കുകയായിരുന്നു.

ഇന്ത്യക്കാരനായ നെസ് വാഡിയ ഇതാദ്യമായല്ല നിയമനടപടി നേരിടുന്നത്. വാഡിയ കുടുംബത്തിലെ മൂത്തമകനായ നെസ് ഐപിഎല്‍ ടീമായ കിങ്‌സ് ഇ ലവന്‍ പഞ്ചാബിന്റെ സഹഉടമ കൂടിയാണ്. പഞ്ചാബ് ടീം ഉടമയായ പ്രീതി സിന്റയുടെ മുന്‍ കാമുകനായിരുന്നു നെസ്. അന്ന് ഉണ്ടാക്കിയ നിയമകോലാഹലങ്ങള്‍ ഇന്നും ഐപിഎല്‍ വിവാദങ്ങളില്‍ മുന്നില്‍ തന്നെയാണ്. കാമുകനായിരുന്ന നെസ് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി പ്രീതി സിന്റ രംഗത്തെത്തുകയും ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ താരം കേസ് പിന്‍വലിച്ചെങ്കിലും നെസ് ഇതിനകം വിവാദക്കോളങ്ങളില്‍ നിറഞ്ഞു കഴിഞ്ഞിരുന്നു.

മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ മത്സരത്തിനിടെ പ്രീതിയും നെസും അടികൂടിയതും ഏറെ വിവാദമായിരുന്നു. ഇതും കോടതിക്ക് പുറത്ത് ഇരുവരും ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ജീവിതത്തില്‍ പലതിനേയും മറികടന്ന് മുന്നോട്ട് പോവേണ്ടതുണ്ട് എന്നാണ് പ്രീതി ഇതിനെ കുറിച്ച് പിന്നീട് പരാമര്‍ശിച്ചത്.

2016ല്‍ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചതിനും അസഭ്യവര്‍ഷം നടത്തിയതിനും നെസിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ബ്ലൂംബെര്‍ഗിന്റെ പുതിയ കണക്കുകള്‍ പ്രകാരം നെസ് വാഡിയ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ 11ാമത്തെ വ്യക്തിയാണ്. 7. ബില്യണ്‍ ആണ് നെസിന്റെ ആസ്തി. നെസിന്റെ അറസ്റ്റോടെ, വാഡിയ ഗ്രൂപ്പിന്റെ, ബോംബെ ബുര്‍മാഹ്, ബോംബെ ഡൈയിങ് കമ്പനികളുടെ മൂല്യം ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്തി.

Exit mobile version