മഴക്കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തി അജ്ഞാതന്‍; ദമ്പതികളെ ആക്രമിച്ചു

കറന്റ് ഇല്ലാത്ത സമയത്ത് ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് തുറന്നപ്പോഴാണ് ഹെല്‍മെറ്റ് ധരിച്ചയാള്‍ അകത്തേക്ക് കയറിവന്ന് കമ്പിവടി കൊണ്ട് ആക്രമിച്ചതെന്ന് പ്രഭാകരക്കുറുപ്പ് പോലീസിനോട് പറഞ്ഞു

അടൂര്‍: അടൂരില്‍ ദമ്പതികള്‍ക്ക് വീട് കയറി ആക്രമണം. അന്തിച്ചിറ ജ്യോതിപുരം പ്ലാക്കാലാപുത്തന്‍വീട്ടില്‍ (തെങ്ങുംവിളയില്‍) പ്രഭാകരക്കുറുപ്പ് (77), ഭാര്യ സുലേഖ(65) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 7.30ന് ആയിരുന്നു സംഭവം. മഴ കഴിഞ്ഞ വൈദ്യുതി ഇല്ലാത്ത സമയത്ത് മഴക്കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തിയ അജ്ഞാതന്‍ ആണ് വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചത്. കറന്റ് ഇല്ലാത്ത സമയത്ത് ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് തുറന്നപ്പോഴാണ് ഹെല്‍മെറ്റ് ധരിച്ചയാള്‍ അകത്തേക്ക് കയറിവന്ന് കമ്പിവടി കൊണ്ട് ആക്രമിച്ചതെന്ന് പ്രഭാകരക്കുറുപ്പ് പോലീസിനോട് പറഞ്ഞു.

പ്രഭാകരക്കുറുപ്പിന്റെ വലതു കണ്ണിന്റെ ഭാഗത്താണ് അടിയേറ്റത്. ഇതു തടയാന്‍ ശ്രമിച്ചപ്പോള്‍ സുലേഖയുടെ തലയ്ക്കും മൂക്കിനും അടിയേറ്റു. മോഷണശ്രമം ആയിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.

Exit mobile version