ഭാര്യയെ സംശയം..! 6 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ കഴുത്തും കൈവിരലുകളും അറുത്ത് പിതാവ്

മൊറാദാബാദ്: മനുഷ്യത്വം മരവിച്ച ജനത. 6 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ കഴുത്തും കൈവിരലുകളും അറുത്ത് പിതാവ്. വീട്ടില്‍ ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനോട് ഈ കൊടും ക്രൂരത. ഉത്തര്‍പ്രദേശിലാണ് സംഭവം. 25കാരനായ ജാഹിദിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ സ്വനപേടകം മുറിഞ്ഞുപോയതിനാല്‍ സംസാരശേഷി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.

ഭാര്യക്ക് അയല്‍വാസിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭര്‍ത്താവ് വഴക്ക് തുടങ്ങിയത്. കുഞ്ഞിന്റെ പിതാവ് താനല്ലെന്ന് മനസിലായെന്നും അയല്‍വാസികള്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് താന്‍ കേട്ടുവെന്നും ഇയാള്‍ ഭാര്യയോട് പറഞ്ഞു. എന്നാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഭാര്യ തയാറായില്ല.

തുടര്‍ന്ന് അടുക്കളയില്‍ നിന്നും കത്തി എടുത്തുകൊണ്ട് വന്നു ഇയാള്‍ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യയേയും ഇയാള്‍ കത്തി കൊണ്ട് ഉപദ്രവിച്ചു. കുഞ്ഞിനേറ്റ പരിക്കുകള്‍ ഗുരുതരമാണ്. ഭാര്യക്ക് നിസ്സാര പരിക്കുകളാണ് ഉള്ളത്.

Exit mobile version