കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ വരെ: പോക്‌സോ ബില്ല് ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് കടുത്തശിക്ഷ വ്യവസ്ഥ ചെയ്യുന്ന പോക്‌സോ നിയമഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷവരെ ലഭിക്കുന്നതാണ് പുതിയ ഭേദഗതി. രാജ്യസഭ നേരത്തെ പാസാക്കിയ ബില്‍ രാഷ്ട്രപതി അംഗീകരിച്ചാല്‍ നിയമമാകും.

പിഴയോടൊപ്പം ചുരുങ്ങിയത് 20 വര്‍ഷം തടവ് മുതല്‍ ആജീവനാന്ത തടവോ വധശിക്ഷയോ വരെ ലഭിക്കാവുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ലൈംഗിക വളര്‍ച്ചയ്ക്കായി ഹോര്‍മോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂരമായ പീഡനത്തിന്റെ പരിധിയില്‍ വരും. കുട്ടികളുള്‍പ്പെടുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് 5 വര്‍ഷം തടവും പിഴയും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.

കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ 7 വര്‍ഷത്തില്‍ കുറയാത്ത തടവും പിഴയുമാണ് ശിക്ഷ. പീഡനത്തിന് ഇരയാകുന്നത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകള്‍. കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോക്‌സോ നിയമ ഭേദഗതി ബില്ല് കേന്ദ്രം കൊണ്ടുവന്നത്.

Exit mobile version