ന്യൂഡൽഹി: എംബിബിഎസ് ബിരുദമില്ലാത്തവർക്കും അലോപ്പതി ചികിത്സയ്ക്ക് അനുമതി നൽകുന്ന ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ലോക്സഭയിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് മെഡിക്കൽ വിദ്യാർത്ഥികൾ പഠിപ്പ് മുടക്കുന്നു. വ്യാഴാഴ്ചയാണ് മെഡിക്കൽ വിദ്യാർത്ഥികളുടെ രാജ്യവ്യാപകമായ പഠിപ്പുമുടക്കലെന്ന് ഐഎംഎ വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച മെഡിക്കൽ ബിൽ രാജ്യസഭ പരിഗണിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.
രാജ്യമെമ്പാടുമുള്ള മെഡിക്കൽ വിദ്യാർത്ഥികൾ അതത് രാജ്ഭവനു മുന്നിൽ ബുധനാഴ്ച വൈകിട്ടു മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും വിദ്യാർത്ഥികൾ അറിയിച്ചു. സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയെന്നതിന്റെ ഭാഗമായാണിത്. അതേസമയം, സമാന വിഷയത്തിൽ, രാജ്യത്തെ സർക്കാർ-സ്വകാര്യ മേഖലകളിലെ ഡോക്ടർമാരുടെ 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് പുരോഗമിക്കുകയാണ്. ആശുപത്രികളുടെ പ്രവർത്തനം സ്തംഭിക്കുമെങ്കിലും അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും സമരത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം വ്യാഴാഴ്ച ആറ് മണി വരെ തുടരും. ഒപിയും കിടത്തി ചികിത്സയും ബഹിഷ്‌കരിച്ചാണ് സമരം.
അതേസമയം, എംബിബിഎസ് അടിസ്ഥാന യോഗ്യത ഇല്ലാതെ തന്നെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അലോപ്പതി ചികിത്സക്ക് അനുമതി നൽകുന്നതാണ് മെഡിക്കൽ കമ്മീഷൻ ബില്ലിലെ പ്രധാന ശുപാർശ. ഈ ബിൽ പാസായതോടെ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡോക്ടർമാരുടെ എണ്ണത്തിന്റെ 30 ശതമാനം പേർക്കാണ് ചികിത്സകനാകാനുള്ള അനുമതി കിട്ടുക. എംബിബിഎസ് യോഗ്യതയുള്ള 12 ലക്ഷം പേരാണ് ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിയമം വന്നാൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എംബിബിഎസ് യോഗ്യത ഇല്ലാത്ത മൂന്നരലക്ഷം പേർക്ക് കൂടി ചികിത്സയ്ക്ക് അനുമതി കിട്ടും. എന്നാൽ, ആരോഗ്യമേഖലയിൽ ആർക്കൊക്കെയാണ് അനുമതി കൊടുക്കുന്നതെന്ന് വ്യക്തത വരുത്തിയിട്ടുമില്ല.