ഇനി താനും സഞ്ജീവ് ഭട്ടിന് നീതി തേടി കൂടെയുണ്ട്; സഹായവുമായി അഭിഭാഷക ദീപിക രജാവത്

ന്യൂഡല്‍ഹി: 30 വര്‍ഷം മുമ്പത്തെ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് നിയമസഹായം വാഗ്ദാനം ചെയ്ത് കാശ്മീരില്‍ നിന്നുള്ള അഭിഭാഷക ദീപിക സിങ് രജാവത്. സഞ്ജീവ് ഭട്ടിന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പഠിക്കുന്നതിന് താന്‍ അഹമ്മദാബാദിലേക്ക് പോകുമെന്ന് ദീപിക പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കഠ്‌വയില്‍ ബലാത്സംഗക്കേസില്‍ പ്രതികള്‍ക്കെതിരെ നിയമപോരാട്ടം നടത്തി ശ്രദ്ധേയയായ അഭിഭാഷയകയാണ് ദീപിക. സഞ്ജീവ് ഭട്ടിന്റെ കേസില്‍ 110 ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും ദീപിക കൂട്ടിച്ചേര്‍ത്തു. കേസില്‍ അപ്പീല്‍ നല്‍കും. ഈ കേസില്‍ വിചാരണ കോടതി സഞ്ജീവ് ഭട്ടിന്റെ ഭാഗം കേട്ടിട്ടില്ല. അത് പറയുന്നത് കോടതിയലക്ഷ്യമല്ലെന്നും ദീപിക പറയുന്നു. ന്യൂഡല്‍ഹി പ്രസ്‌ക്ലബില്‍ എന്‍സിഎച്ച്ആര്‍ഒ സംഘടിപ്പിച്ച ആക്ടിവിസ്റ്റുകളുടെ സംഗമത്തിനെത്തിയതായിരുന്നു ദീപിക രജാവത്. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടും മകന്‍ ശന്തനു ഭട്ടും പരിപാടിയില്‍ പങ്കെടുക്കാനുണ്ടായിരുന്നു.

30 വര്‍ഷം മുന്‍പുള്ള കസ്റ്റഡി മരണ കേസില്‍ ജാംനഗര്‍ സെഷന്‍സ് കോടതിയാണ് സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മോഡി ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയ സഞ്ജീവ് ഭട്ട് കുറേ നാളുകളിലായി തടവിലായിരുന്നു.

Exit mobile version