രാജ്യത്ത് മുസ്ലിങ്ങള്‍ സുരക്ഷിതരല്ല; പേരുമാറ്റാന്‍ ഒരുങ്ങി മധ്യപ്രദേശിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍

തൊപ്പിയും കുര്‍ത്തയും ധരിക്കാതെ വ്യാജപ്പേര് പറഞ്ഞ് എനിക്ക് സുരക്ഷിതമായി ജീവിക്കാം.

ഭോപ്പാല്‍: രാജ്യത്ത് മുസ്ലിങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ആക്രമണങ്ങളും ആള്‍ക്കൂട്ട കൊലപാതകവും വര്‍ധിച്ചുവരുന്നതിനിടെ പേര് മാറ്റാനൊരുങ്ങി മുസ്ലിം മതവിശ്വാസിയായ ഉദ്യോഗസ്ഥന്‍. മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിന് കീഴിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനായ നിയാസ് ഖാനാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെ ഭയന്ന് പേരുമാറ്റാന്‍ തീരുമാനിച്ചത്.

രാജ്യത്തെ മുസ്ലീം വിഭാഗത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്കയുണ്ട് അതുകൊണ്ടു തന്നെ ഭയന്ന് പേരുമാറ്റുകയാണെന്നാണ് ട്വിറ്ററിലൂടെ നിയാസ് ഖാന്‍ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് നിയാസിന്റെ ട്വീറ്റ് പുറത്തുവന്നത്.

‘അക്രമാസക്തരായ ആള്‍ക്കൂട്ടത്തില്‍ നിന്നും പുതിയ പേര് എന്നെ രക്ഷിക്കും. തൊപ്പിയും കുര്‍ത്തയും ധരിക്കാതെ വ്യാജപ്പേര് പറഞ്ഞ് എനിക്ക് സുരക്ഷിതമായി ജീവിക്കാം. എന്റെ സഹോദരന്‍ യാഥാസ്ഥിതിക മുസ്ലീം വേഷങ്ങള്‍ ധരിക്കുകയാണെങ്കില്‍ അയാള്‍ ഏറ്റവും ഭീകരമായ സാഹചര്യത്തിലൂടെയായിരിക്കും കടന്നുപോവുക.’- നിയാസ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്നും അതിനാല്‍ മുസ്ലീങ്ങള്‍ പേര് മാറ്റുന്നതാണ് നല്ലതെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version