പച്ചക്കറി വാങ്ങിക്കാന്‍ ഭാര്യ 30 രൂപ ചോദിച്ചു; പ്രകോപിതനായ യുവാവ് മാര്‍ക്കറ്റില്‍ വെച്ച് തന്നെ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തി

32 കാരനായ സാബിറിനെതിരെയാണ് ഭാര്യ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.

രഓജി: പച്ചക്കറി വാങ്ങിക്കാന്‍ 30 രൂപ ചോദിച്ചതിന് ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ നോയിഡയിലെ രഓജിയിലാണ് സംഭവം. രഓജി മാര്‍ക്കറ്റില്‍ വെച്ചായിരുന്നു മുത്തലാഖ് ചൊല്ലിയതെന്ന് പരാതിക്കാരി പറയുന്നു. 32 കാരനായ സാബിറിനെതിരെ ഭാര്യ പരാതിയുമായി പോലീസിനെ സമീപിച്ചു. മുപ്പത് രൂപ ചോദിച്ചതില്‍ പ്രകോപിതനായ സാബിര്‍ ഭാര്യയെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സാബിര്‍ നിരന്തരം വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു എന്നും വിവാഹം കഴിഞ്ഞനാള്‍ മുതല്‍ തന്നെ മര്‍ദ്ദനവും പതിവായിരുന്നെന്നും യുവതിയുടെ പിതാവ് പറയുന്നു. ഭര്‍തൃവീട്ടുകാരും യുവതിയെ ഉപദ്രവിച്ചിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം.

ദാദ്രി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ദാദ്രി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് സാബിറിനും മാതാവ് നജ്ജോയ്ക്കും സഹോദരി ഷമയ്ക്കുമെതിരെയാണ് 30കാരിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്.

കേസ് കുടുംബകോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും അന്വേഷണം തുടരുകയാണെന്നും ദാദ്രി പോലീസ് അറിയിച്ചു. മുത്തലാഖ് ചൊല്ലിയതിനെ സംബന്ധിച്ച പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Exit mobile version