കേന്ദ്ര ബജറ്റിന് മുമ്പ് പാചകവാതക സിലിണ്ടറുകള്‍ക്ക് നൂറു രൂപ കുറച്ചു; ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

വില ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില കുറഞ്ഞു. സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ പാചകവാതകത്തിന്റെ വില കുറഞ്ഞതോടെയാണ് സിലിണ്ടറിന് വില കുറച്ച് തീരുമാനമുണ്ടായത്. സിലിണ്ടറിന് 100.50 രൂപയുടെ കുറവാണ് വരുത്തിയത്. വില ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

നേരത്തെ പാചകവാതക സിലിണ്ടറിന് 25 രൂപയുടെ വര്‍ധനവ് നടത്തിയിരുന്നു. അതേസമയം, വിലക്കുറവ് നിലവില്‍ വന്നതോടെ തലസ്ഥാനത്ത് 737 രൂപ വിലയുള്ള സിലിണ്ടറിന് 637 രൂപയാകും.

ഇതിനിടെ, വില കുറഞ്ഞതോടെ സബ്സിഡി സിലിണ്ടറിന്റെ വില 494.35 രൂപയായും കുറഞ്ഞിട്ടുണ്ട്. സബ്സിഡി നല്‍കുന്ന 142.65 രൂപ സര്‍ക്കാര്‍ പിന്നീട് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം വരാനിരിക്കെയാണ് പാചകവാതകത്തിന് വിലകുറച്ചതെന്നതും ശ്രദ്ധേയമായി.

Exit mobile version