ടേക്ക് ഓഫിന് പിന്നാലെ പക്ഷിയിടിച്ചു, എന്‍ജിന്‍ തകരാറിലായി; നിലത്തേയ്ക്ക് പതിച്ചത് ബോംബുകളും ഇന്ധനടാങ്കുകളും! വന്‍ ദുരന്തം ഒഴിവാക്കിയ പൈലറ്റിനെ അഭിനന്ദിച്ച് വ്യോമസേന

വ്യാഴാഴ്ച രാവിലെ അംബാലയിലെ വ്യോമസേന കേന്ദ്രത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്.

ന്യൂഡല്‍ഹി: ടേക്ക് ഓഫിന് പിന്നാലെ വിമാനത്തില്‍ പക്ഷിയിടിച്ചു. ഇതേ തുടര്‍ന്ന് വിമാനത്തിന്റെ എന്‍ജിന്‍ തകരാറിലായി. എന്നാല്‍ പൈലറ്റിന്റെ മനസാന്നിധ്യവും അവസരോചിതമായ ഇടപെടലും മഹാദുരന്തത്തില്‍ നിന്നും കരകയറ്റി. വ്യോമസേനയുടെ ജാഗ്വര്‍ വിമാനമാണ് പക്ഷി ഇടിച്ചതു മൂലം എന്‍ജിന്‍ തകരാറിലായത്. വിമാനം സുരക്ഷിതമായി നിലത്തിറക്കി.

വ്യാഴാഴ്ച രാവിലെ അംബാലയിലെ വ്യോമസേന കേന്ദ്രത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. ടേക്ക് ഓഫിന് പിന്നാലെ വിമാനത്തില്‍ പക്ഷികള്‍ ഇടിച്ചു. തുടര്‍ന്ന് വിമാനത്തിന്റെ ഒരു എന്‍ജിന്‍ തകരാറിലായി. ഇതോടെയാണ് നിമിഷങ്ങള്‍ക്കകം രണ്ട് ഇന്ധനടാങ്കുകളും പരിശീലന ബോംബുകളും പൈലറ്റ് വിമാനത്തില്‍നിന്ന് നിലത്തേക്കെറിഞ്ഞ് വന്‍ ദുരന്തം ഒഴിവാക്കിയത്. സംഭവത്തിന്റെ 48 ദൈര്‍ഘ്യമുള്ള വീഡിയോയും വ്യോമസേന ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒരുപക്ഷേ വിമാനം നിയന്ത്രണം നഷ്ടമായി തകര്‍ന്നു വീണിരുന്നെങ്കില്‍ വ്യോമസേനാ കേന്ദ്രത്തിന് സമീപമുള്ള നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാകുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ബോംബുകളും ഇന്ധനടാങ്കും നിലത്ത് പതിച്ചതോടെ അംബാല വ്യോമകേന്ദ്രത്തിന് സമീപം വന്‍ സ്ഫോടനമുണ്ടായി. ജനങ്ങള്‍ പരിഭ്രാന്തിയിലായി. എന്നാല്‍ ആ സ്‌ഫോടനത്തില്‍ ആര്‍ക്കും തന്നെ പരിക്കില്ല. വിമാനം ഇത്തരം അപകടത്തില്‍പ്പെട്ടാല്‍ ചെയ്യേണ്ടകാര്യങ്ങള്‍ തന്നെയാണ് പൈലറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ഇടപെടല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഉയര്‍ന്നനിലവാരത്തിന്റെ സാക്ഷ്യപത്രമാണെന്നും വ്യോമസേന വ്യക്തമാക്കി.

Exit mobile version