10 ലക്ഷം തന്നാല്‍ വിവാഹം നടത്താമെന്ന് വീട്ടുകാര്‍; കാമുകിയെ സ്വന്തമാക്കുവാന്‍ മോഷണം നടത്തി കാമുകന്‍, ഒടുവില്‍ ജയിലില്‍

ചെല്ലദുരൈ സ്‌നേഹിക്കുന്ന പെണ്‍കുട്ടി അല്‍പം സാമ്പത്തിക ഭദ്രതയുള്ള കുടുംബമായിരുന്നു. ഇതാണ് യുവാവിന് വില്ലനായതും.

ചെന്നൈ: യുവതിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ട യുവാവിനോട് 10 ലക്ഷം ചോദിച്ച് യുവതിയുടെ കുടുംബം. വിവാഹം കഴിപ്പിച്ച് നല്‍കാം, പക്ഷേ 10 ലക്ഷം നല്‍കണമെന്നായിരുന്നു നിബന്ധന. എന്നാല്‍ ഈ നിബന്ധന മറികടക്കാന്‍ മോഷണം നടത്തേണ്ടി വന്നു ഈ പയ്യന്. ഓട്ടോ ഡ്രൈവറായ ചെല്ലദുരൈ (29) ആണ് പ്രണയസാഫല്യത്തിനായി മോഷണം നടത്തിയത്.

ചെല്ലദുരൈ സ്‌നേഹിക്കുന്ന പെണ്‍കുട്ടി അല്‍പം സാമ്പത്തിക ഭദ്രതയുള്ള കുടുംബമായിരുന്നു. ഇതാണ് യുവാവിന് വില്ലനായതും. സ്‌നേഹിച്ച പെണ്ണിനെ സ്വന്തമാക്കുവാന്‍ സുഹൃത്തുക്കളായ വിഘ്‌നേഷ്, മാരിമുത്തു എന്നിവരുമായി ചേര്‍ന്നു സംഭവം ആസൂത്രണം ചെയ്തു. മൂവരും ചേര്‍ന്നു കഴിഞ്ഞ ദിവസം താംബരത്തെ സൗന്ദര രാജന്റെ വീട്ടില്‍ കയറി. വലിയ വീടായിരുന്നെങ്കിലും സ്വര്‍ണ്ണമോ പണമോ ഒന്നും തന്നെ കിട്ടിയില്ല. ടിവി, റഫ്രിജറേറ്റര്‍, ബള്‍ബുകള്‍ തുടങ്ങി കൈയ്യില്‍ കിട്ടിയ വസ്തുക്കള്‍ എടുത്ത് അവിടെ നിന്നും മുങ്ങുകയായിരുന്നു. എല്ലാമെടുത്തു സംഘം സ്ഥലം വിടുകയായിരുന്നു.

ഈ സമയം വീട്ടില്‍ ആളില്ലായിരുന്നു. എന്നാല്‍ അടുത്ത ദിവസം തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടനെ തന്നെ സൗന്ദര രാജന്‍ പോലീസില്‍ പരാതി നല്‍കി. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ചെല്ലദുരൈയെയും സംഘത്തെയും കൈയ്യോടെ പൊക്കി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാമുകിയെ സ്വന്തമാക്കുവാന്‍ വേണ്ടിയാണ് മോഷണത്തിലേയ്ക്ക് തിരിഞ്ഞതെന്ന് ചെല്ലദുരൈ പറഞ്ഞത്. ശേഷം കോടതിയില്‍ ഹാജരാക്കിയ സംഘത്തെ റിമാന്‍ഡ് ചെയ്തു.

Exit mobile version