കര്‍ണാടകയില്‍ കേരളാ ആര്‍ടിസിക്ക് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്

കര്‍ണാടകയിലെ പുത്തൂരിലാണ് ബസിനു നേരെ കല്ലേറ് ഉണ്ടായത്. ഒരു ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

ബംഗളൂരു: കര്‍ണാടകയില്‍ കേരളാ ആര്‍ടിസിക്ക് (കെഎസ്ആര്‍ടിസി)ക്ക് നേരെ കല്ലേറ്. കര്‍ണാടകയിലെ പുത്തൂരിലാണ് ബസിനു നേരെ കല്ലേറ് ഉണ്ടായത്. ഒരു ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

പുത്തൂരില്‍ നിന്ന് കാസര്‍കോട്ടേക്കും കാസര്‍കോട് നിന്ന് പുത്തൂരിലേക്കും സര്‍വ്വീസ് നടത്തുന്ന രണ്ട് ബസുകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. പരിക്കേറ്റ കണ്ണൂര്‍ സ്വദേശിയായ ബസ് ഡ്രൈവറെ പുത്തൂരിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍ നിന്നും പുത്തൂരില്‍ നിന്നുമുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുത്തൂര്‍ – കാസര്‍കോട് ബസ് സര്‍വ്വീസ് താല്ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.

പുത്തൂരിലെ വിക്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഇവിടെ പശുക്കടത്തുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായിരുന്നു. വിക്ലയില്‍ നിന്ന് കേരളത്തിലേക്ക് പശുക്കളെ കൊണ്ടുവന്ന വാഹനം കര്‍ണാടകയില്‍ നിന്നെത്തിയ ഒരു സംഘം തടയുകയും വാഹനം തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.

വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ മര്‍ദ്ദിച്ച ശേഷമായിരുന്നു അക്രമം. ഇവരുടെ പക്കലുണ്ടായിരുന്ന അരലക്ഷം രൂപയും അക്രമിസംഘം തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കെഎസ്ആര്‍ടിസി ബസിന് നേരെയുള്ള കല്ലേറില്‍ കലാശിച്ചതെന്നാണ് സൂചന.

Exit mobile version