മാധ്യമങ്ങള്‍ തെറ്റിധരിപ്പിക്കുന്നു; ആര്‍ബിഐയുടെ 3.6 ലക്ഷം കോടി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം; ആര്‍ബിഐ-സര്‍ക്കാര്‍ തര്‍ക്കം രൂക്ഷമെന്ന് സൂചന!

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍-ആര്‍ബിഐ തര്‍ക്കം രൂക്ഷമാകുന്നെന്ന് സൂചന. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം ഒരു നിര്‍ദേശവും ആര്‍ബിഐയ്ക്ക് നല്‍കിയിട്ടില്ലെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് വ്യക്തമാക്കി. ആര്‍ബിഐയോട് പണം ആവശ്യപ്പെട്ടുവെന്നത് മാധ്യമങ്ങളില്‍ വരുന്നത് തെറ്റായ വിവരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ ധനകാര്യസ്ഥിതി സുസ്ഥിരമാണ്. ആര്‍ബിഐയുടെ കരുതല്‍ ധനശേഖരവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ആര്‍ബിഐയില്‍ നിന്ന് 3.6 ലക്ഷം കോടി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടില്ലെന്നും ധനകാര്യ സെക്രട്ടറി ട്വീറ്റ് ചെയ്തു.

രാജ്യത്തെ ധനകമ്മി 3.3 ശതമാനമായി കുറച്ച് കൊണ്ടുവരാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 5.1 ശതമാനമായിരുന്നു രാജ്യത്തെ ധനകമ്മി. വിപണിയില്‍ നിന്ന് 70,000 കോടി കടമെടുക്കാനുള്ള ബജറ്റ് നിര്‍ദേശത്തില്‍ നിന്നും പിന്നാക്കം പോയിരിക്കുകയാണ് ചെയ്തതെന്നും ഗാര്‍ഗ് വ്യക്തമാക്കി.

Exit mobile version