‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’: പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാജ്യതലസ്ഥാനത്ത് നടക്കുന്ന ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന വിഷയത്തില്‍ ചേരാനിരിക്കുന്ന യോഗം ബഹിഷ്‌കരിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

വളരെ ഗൗരവമേറിയ വിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി അവര്‍ പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കത്തയച്ചിട്ടുണ്ട്. വിഷയത്തില്‍ ധവളപത്രം പുറത്തിറക്കണമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലപാട് വ്യക്തമാക്കാന്‍ ആവശ്യത്തിന് സമയം അനുവദിക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു.

വേണ്ടത്ര ചര്‍ച്ച നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചിട്ടുള്ളതെന്നാണ്
മമതയുടെ നിലപാട്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തില്‍ മിക്ക പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും എതിര്‍പ്പാണുള്ളത്. അതിനിടെയാണ് യോഗം തന്നെ
ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് മമത ബാനര്‍ജി രംഗത്തെത്തിയത്.

ഭരണഘടനാ വിദഗ്ധരുമായും തിരഞ്ഞെടുപ്പ് വിദഗ്ധരുമായും വിഷയത്തില്‍ ചര്‍ച്ച
നടത്തേണ്ടതുണ്ടെന്നാണ് മമതയുടെ നിലപാട്. പാര്‍ട്ടി സ്ഥാപകദിനവുമായി ബന്ധപ്പെട്ട തിരക്കുകള്‍ ഉള്ളതിനാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും വ്യക്തമാക്കി.

Exit mobile version