ജലക്ഷാമം രൂക്ഷം; തൊഴിലാളികളോട് ജോലി വീട്ടിലിരുന്ന് ചെയാന്‍ ആവശ്യപ്പെട്ട് ഐടി കമ്പനി

ഇവിടെ മഴ ലഭിച്ചിട്ട് 200 ദിവസങ്ങളായി

ചെന്നൈ: വെള്ളമില്ലാത്തതിനാല്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച് ചെന്നൈയിലെ ഒഎംആര്‍ ഐടി കമ്പനി. ഏകദേശം 5,000 ടെക്കികളും 12 കമ്പനികളുമാണ് ഒഎംആറില്‍ പ്രവര്‍ത്തിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രൈവറ്റ് ടാങ്കേഴ്‌സ് സമരത്തിനിടെയാണ് ഇത്തരത്തില്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനി പറഞ്ഞത്.

600 ഐടി, ഐടിഇഎസ് സംരംഭങ്ങളാണ് ഒഎംആറിന് കീഴിലുള്ളത്. കനത്ത വരള്‍ച്ചയാണ് ചെന്നൈ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ഇവിടെ മഴ ലഭിച്ചിട്ട് 200 ദിവസങ്ങളായി. ജലക്ഷാമം രൂക്ഷമായതിനാല്‍ കമ്പനികള്‍ എല്ലാം പുതിയ വഴി തെരഞ്ഞെടുത്ത് കൊണ്ടിരിക്കുകയാണ്.

ആവശ്യത്തിന് വെള്ളം ലഭിക്കാതെ വന്നപ്പോഴാണ് കമ്പനി വേറിട്ട വഴി തെരഞ്ഞെടുത്തത്. അതേസമയം ഫോര്‍ഡ് ബിസിനസ്സ് സര്‍വീസസ് പോലുള്ള സ്ഥാപനങ്ങള്‍ കുടിവെള്ള ക്ഷാമത്തെ നേരിടുന്നതിനായി ജീവനക്കാരോട് കുടിവെള്ളം വീട്ടില്‍ നിന്ന് കൊണ്ടുവരണമെന്നും നിര്‍ദേശിച്ചിരുന്നു.

മൂന്ന് കോടി ലിറ്ററോളം ജലമാണ് വേനല്‍ക്കാലത്ത് ഒഎംആറില്‍ ഉപയോഗിക്കുന്നത്. ഇതില്‍ 60% ഐടി സംരഭങ്ങളും മറ്റുള്ള ഓഫീസുകളും ഉപയോഗിക്കുന്നു. ഇവിടെ ജലക്ഷാമം അതികഠിനമായതോടെ ജലം പാഴാക്കാതിരിക്കാനും, ജലം സൂക്ഷിക്കുന്നതിനെക്കുറിച്ചുമുള്ള ബോധവല്‍ക്കരണം നല്‍കുന്ന പോസ്റ്ററുകളും കമ്പനിക്ക് പുറത്ത് ഒട്ടിച്ചിരുന്നു.

Exit mobile version