രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ മന്ത്രിസഭാ യോഗം ഇന്ന്; സഹമന്ത്രിമാരുടെ യോഗവും ചേരും

യോഗത്തില്‍ സര്‍ക്കാരിന്റെ വികസന കാഴ്ച്ചപ്പാടുകളും വികസന പദ്ധതികളുടെ രൂപരേഖയും പ്രധാനമന്ത്രി വിശദീകരിക്കും.

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ, രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് പുറമെ സഹമന്ത്രിമാരുടെ യോഗവും ചേരുന്നുണ്ട്. യോഗത്തില്‍ സര്‍ക്കാരിന്റെ വികസന കാഴ്ച്ചപ്പാടുകളും വികസന പദ്ധതികളുടെ രൂപരേഖയും പ്രധാനമന്ത്രി വിശദീകരിക്കും. മെയ് 30 നായിരുന്നു രണ്ടാം മോഡി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വൈകീട്ട് നാലു മണിക്കാണ് യോഗം. നേരത്തെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ആദ്യ മന്ത്രിസഭാ യോഗം മെയ് 31 ന് ചേര്‍ന്നിരുന്നു. അന്ന് മന്ത്രിസഭാ യോഗത്തില്‍ കര്‍ഷക ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

ഇന്നത്തെ യോഗത്തില്‍ മന്ത്രിമാര്‍ അവരുടെ വകുപ്പുകളുടെ കര്‍മ്മ പദ്ധതികളുടെ കരട് അവതരിപ്പിച്ചേക്കും. ക്ഷേമ പദ്ധതികള്‍ ഏത് നിലയില്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന നിര്‍ദേശം സഹമന്ത്രിമാര്‍ക്ക് നല്‍കും.

പാര്‍ലമെന്റ് സമ്മേളനത്തില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ക്യാബിനറ്റ് മന്ത്രിമാര്‍ക്കൊപ്പം സഹമന്ത്രിമാരും പ്രാപ്തരായിരിക്കണമെന്ന നിര്‍ദേശം നല്‍കും. അഴിമതി രഹിതമായി വകുപ്പുകള്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദേശം നേരത്തെ മന്ത്രിമാര്‍ക്ക് നല്‍കിയിരുന്നു.

Exit mobile version