ശ്രീലങ്കന്‍ ഭീകരാക്രമണം: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം തേടി കോയമ്പത്തൂരില്‍ റെയ്ഡ്

കൊളംബോയിലുണ്ടായ ഭീകരാക്രമണത്തിന്റെ വേരുകളും തെളിവുകളും തേടി തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ്.

കോയമ്പത്തൂര്‍: ശ്രീലങ്കന്‍ തലസ്ഥാനം കൊളംബോയിലുണ്ടായ ഭീകരാക്രമണത്തിന്റെ വേരുകളും തെളിവുകളും തേടി തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കോയമ്പത്തൂര്‍ മൊഡ്യൂളുമായി ബന്ധമുള്ള വിവരങ്ങള്‍ തേടിയാണ് റെയ്ഡ്. ഉക്കടം, കുനിയമുതൂര്‍, കോത്തന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായി ഏഴുപേരുടെ വീടുകളിലായാണ് റെയ്ഡ് നടന്നത്.

അതേസമയം, ശ്രീലങ്കന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാനല്ല, ഐഎസിന്റെ കോയമ്പത്തൂര്‍ മൊഡ്യൂളിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് റെയ്ഡ് നടത്തിയതെന്നാണ് എന്‍ഐഎ പറയുന്നത്. എന്നാല്‍ ശ്രീലങ്കയ്ക്കും ഗുണകരമാകുന്ന അന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നും എന്‍ഐഎ പറയുന്നു.

കോയമ്പത്തൂരില്‍ റെയ്ഡ് നടത്തിയ ഐജി റാങ്കിലുള്ള എന്‍ഐഎ ഉദ്യോഗസ്ഥനെ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണത്തിന് പിന്നാലെ ശ്രീലങ്കയിലേക്ക് കേന്ദ്രസര്‍ക്കാര്‍ അയച്ചിരുന്നു. കേരളത്തില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം 21 പേരെ ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയ അഷ്ഫാഖ് മജീദ് എന്നയാള്‍ മുമ്പ് ശ്രീലങ്കയിലെ ജാഫ്ന സന്ദര്‍ശിച്ചിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തുകയും ചെയ്തിരുന്നു. കോയമ്പത്തൂര്‍ മൊഡ്യൂളുമായി ബന്ധപ്പെട്ട് 2018 ല്‍ കസ്റ്റഡിയിലായ മെഹമ്മദ് ആഷിഖ് എ, ഇസ്മായില്‍ എസ്, സംസുദീന്‍, മൊഹമ്മദ് സലാവുദീന്‍, ജാഫര്‍ ഷാദിക് അലി, ഷഹുല്‍ ഹമീദ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് ശ്രീലങ്കയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട വിവരം ലഭിക്കുകയും ചെയ്തിരുന്നു.

Exit mobile version