അനധികൃത സ്വത്ത് സമ്പാദനവും പീഡനക്കേസുകളും; ആദായനികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം; ആദ്യ നടപടിയുമായി നിര്‍മ്മല സീതാരാമന്‍

തന്റെ വകുപ്പില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടപ്പാക്കി നിര്‍മ്മല സീതാരാമന്‍.

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ തന്റെ വകുപ്പില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടപ്പാക്കി നിര്‍മ്മല സീതാരാമന്‍. ചീഫ് കമ്മീഷണറും പ്രിന്‍സിപ്പല്‍ കമ്മീഷണര്‍മാരും കമ്മീഷണറുമടക്കം ആദായനികുതി വകുപ്പിലെ 12 മുതിര്‍ന്ന ഉദ്യോഗസ്ഥരോട് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ധനകാര്യവകുപ്പ്.

അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക പീഡനാരോപണം തുടങ്ങിയ ഗുരിതര ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥരോടാണ് പുറത്തുപോകാന്‍ വകുപ്പുതല നിര്‍ദേശം. കാബിനറ്റ് സെക്രട്ടറിയേറ്റും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും പല വകുപ്പുകളിലെയും വിജിലന്‍സ് മേധാവികള്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കേണ്ട മോശം ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.

പുറത്ത് പോകുന്ന ഉന്നത ഉദ്യോഗസ്ഥരില്‍ പ്രമുഖന്‍ അശോക് അഗര്‍വാളാണ്. 1985ലെ ഐആര്‍എസ് ജേതാവായ അഗര്‍വാള്‍ ആദായനികുതി വകുപ്പ് ജോയന്റ് കമ്മീഷണറാണ്. ഇദ്ദേഹത്തിനെതിരെ വന്‍ ബിസിനസുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയതും അഴിമതിയുമുള്‍പ്പടെ ഗുരുതരമായ ആരോപണങ്ങളാണ് നിലവിലുള്ളത്. അപ്പീല്‍ കമ്മീഷണറാ(നോയ്ഡ)യ ഐആര്‍എസ് 1989 ബാച്ചിലെ എസ്‌കെ ശ്രീവാസ്തവയ്‌ക്കെതിരെ കമ്മീഷണറര്‍ റാങ്കിലുള്ള രണ്ട് വനിതാ ഐആര്‍എസ് ഉദ്യോഗസ്ഥരാണ് ലൈംഗികപീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്. മറ്റൊരു ഉദ്യോഗസ്ഥനായ ഹൊമി രാജ്‌വംശ് (ഐആര്‍എസ്- 1985) – മൂന്ന് കോടിയോളം രൂപയുടെ അനധികൃതസ്വത്ത് സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും സമ്പാദിച്ചതായി കണ്ടെത്തിയതും വിവാദമായിരുന്നു. ചില കേസുകളില്‍ പണം വാങ്ങി ഒത്തു തീര്‍പ്പിനും പ്രതികള്‍ക്ക് അനുകൂലമായി അപ്പീല്‍ നല്‍കാനും ശ്രമിച്ചെന്ന കേസിലെ ആരോപണവിധേയനാണ് ബിബി രാജേന്ദ്ര പ്രസാദ്.

പുറത്തുപോകുന്ന മറ്റ് ഉദ്യോഗസ്ഥരുടെ പേര്: അജോയ് കുമാര്‍ സിംഗ്, അലോക് കുമാര്‍ മിത്ര, ചന്ദര്‍ സൈനി ഭാരതി, അന്ദാസൂ രവീന്ദര്‍, വിവേക് ബത്ര, ശ്വേതാഭ് സുമന്‍, രാം കുമാര്‍ ഭാര്‍ഗവ. സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് പെന്‍ഷന്‍ റൂള്‍ (1972) പ്രകാരമാണ് ഇവരോട് നിര്‍ബന്ധിത വിരമിക്കല്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചട്ടം നിലവിലുണ്ടെങ്കിലും വളരെ അപൂര്‍വ്വമായി മാത്രമാണ് ഉപയോഗിക്കാറുള്ളത്.

Exit mobile version