അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

അരുണാചലിലെ വടക്കന്‍ ലിപ്പോയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. വ്യോമസേനാംഗങ്ങള്‍ ഈ പ്രദേശത്ത് കൂടുതല്‍ തിരച്ചിലുകള്‍ നടത്തുകയാണ്.

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ വ്യോമസേനയുടെ എഎന്‍ 32
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചലിലെ വടക്കന്‍ ലിപ്പോയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. വ്യോമസേനാംഗങ്ങള്‍ ഈ പ്രദേശത്ത് കൂടുതല്‍ തിരച്ചിലുകള്‍ നടത്തുകയാണ്.

അസമിലെ ജോഡട്ടിലെ വ്യോമതാവളത്തില്‍ നിന്നും അരുണാചലിലെ മെച്ചുക്കയിലേക്ക് പുറപ്പെട്ട എഎന്‍ 32 വിമാനം ജൂണ്‍ മൂന്നിനാണ് കാണാതായത്. വിമാനം അരുണാചലില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കാണാതാവുകയായിരുന്നു. രണ്ട് മലയാളി സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

വ്യോമ പാതയില്‍ നിന്ന് 15 മുതല്‍ 20 കിലോമീറ്റര്‍ അകലത്തിലായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഏഴ് വ്യോമസേനാംഗങ്ങളും ആറ് സൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ജൂണ്‍ 3 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിമാനത്തില്‍ നിന്നുള്ള സന്ദേശം നിലച്ചത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം അരുണാചലിലെ വനമേഖലയില്‍ തകര്‍ന്നു വീണതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം.

മിഗ് 17,സി 130 ,സുഖോയ് 30 വിമാനങ്ങളും കരസേന ഹെലികോപ്റ്ററുകളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നേരത്തെ വിമാനം വീണത് പായും ഗ്രാമത്തിനരികിലാണെന്ന റിപ്പോര്‍ട്ടുകളെ വ്യോമസേന നിഷേധിച്ചിരുന്നു. മലയാളിയായ ഫ്‌ലൈറ്റ് എന്‍ജിനയര്‍ അനൂപ് കുമാര്‍ ഉള്‍പ്പടെ വ്യോമസേനയുടെ ഏഴു ഓഫീസര്‍മാരും ആറ് സൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Exit mobile version