തെരഞ്ഞെടുപ്പ് കാലത്ത് മോഡിയും അമിത് ഷായും ഉള്‍പ്പടെയുള്ളവര്‍ നടത്തിയ പെരുമാറ്റചട്ട ലംഘനത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കാനാവില്ല: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ വിവരങ്ങളായി പുറത്തുവിടാനാകില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായും ഉള്‍പ്പടെയുള്ള നേതാക്കള്‍ നടത്തിയ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ വിവരങ്ങളായി പുറത്തുവിടാനാകില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

പെരുമാറ്റച്ചട്ട ലംഘനങ്ങളുടേയും തുടര്‍നടപടികളുടേയും ക്ലീന്‍ ചിറ്റ് നല്‍കിയതിന്റേയും വിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികള്‍ ബന്ധപ്പെട്ട പ്രദേശങ്ങളിലെ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നതെന്നും ഇവയുടെ വിവരം ലഭ്യമല്ലെന്നും കമ്മീഷന്‍ അറിയിച്ചു. ഇത്തരം പരാതികള്‍ ഏകീകരിച്ചല്ല കൈകകാര്യം ചെയ്യുന്നതെന്നും അതിനാല്‍ കണക്കുകള്‍ ലഭ്യമല്ലെന്നുമാണ് കമ്മീഷന്റെ വിശദീകരണം.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികളില്‍ നരേന്ദ്ര മോഡിക്കും പ്രതിരോധ മന്ത്രി അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിലുണ്ടായ ഭിന്നതയെ കുറിച്ചുള്ള വിവരങ്ങളും നല്‍കാനാവില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

തുടര്‍ച്ചയായി ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മൂന്നംഗ കമ്മീഷനിലെ അംഗമായ അശോക് ലവാസ കമ്മീഷന്‍ യോഗങ്ങളില്‍ നിന്നും രണ്ടാഴ്ചയോളം വിട്ടുനിന്നിരുന്നു.

Exit mobile version