സ്വതന്ത്രരെ ഉള്‍പ്പെടുത്തി കര്‍ണാടക മന്ത്രിസഭ വികസിപ്പിക്കും; പുതിയനീക്കവുമായി ജെഡിഎസും കോണ്‍ഗ്രസും

കോണ്‍ഗ്രസിന്റെ ഒഴിവുളള ഒരു സീറ്റില്‍ വിമതശബ്ദമുയര്‍ത്തിയ മുതിര്‍ന്ന നേതാക്കളെ പരിഗണിച്ചേക്കുമെന്നാണ് സൂചന.

ബംഗളൂരു: കര്‍ണാടകയില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാന്‍ പദ്ധതി. ജൂണ്‍ പന്ത്രണ്ടിനാണ് മന്ത്രിസഭ വികസിപ്പിക്കുക. സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കര്‍, എച്ച് നാഗേഷ് എന്നിവരെ മന്ത്രിമാരാക്കും. നേരത്തെ സഖ്യസര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചിരുന്ന ഇവരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും നീക്കം.

ജെഡിഎസിന്റെ ഒഴിവുളള മന്ത്രിസ്ഥാനമാണ് ഇരുവര്‍ക്കും നല്‍കുക. കോണ്‍ഗ്രസിന്റെ ഒഴിവുളള ഒരു സീറ്റില്‍ വിമതശബ്ദമുയര്‍ത്തിയ മുതിര്‍ന്ന നേതാക്കളെ പരിഗണിച്ചേക്കുമെന്നാണ് സൂചന. മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിക്കാണ് കൂടുതല്‍ സാധ്യത.

നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിന് ശേഷം വിമത എംഎല്‍എമാരെ ഉള്‍പ്പെടുത്തി വിപുലമായ മന്ത്രിസഭാ പുനഃസംഘടന നടന്നേക്കും. സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കുന്നതോടെ 224 അംഗ സഭയില്‍ 119 പേരുടെ പിന്തുണയാകും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്.

Exit mobile version