ചോദ്യങ്ങളില്‍ അവ്യക്തത, പോരാത്തതിന് യുവതി യുവാവിനെ വിളിച്ചത് 529 തവണയും; പീഡന പരാതിയിലെ പ്രതിയെ വെറുതെ വിട്ട് കോടതി

പീഡനം നടന്നെന്ന് യുവതി ആരോപിച്ച ദിവസം മുതല്‍ പരാതിയുമായി അധികൃതരെ സമീപിച്ച ദിവസം വരെ 529 തവണ സ്ത്രീ യുവാവിനെ വിളിച്ചതായി കോടതി കണ്ടെത്തി

ന്യൂഡല്‍ഹി: യുവതി നല്‍കിയ പീഡന പരാതിയിലെ പ്രതിയെ വെറുതെവിട്ട് ഡല്‍ഹി ഹൈക്കോടതി. യുവാവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച യുവതിയുടെ പരാതിയില്‍ ആശയക്കുഴപ്പവും വിശ്വസനീയമാകാത്തതിനാലുമാണ് യുവാവിനെ കോടതി വെറുതെ വിട്ടത്. ചോദിക്കുന്ന ചോദ്യങ്ങളില്‍ അത്രയും നല്‍കിയ മറുപടി പരസ്പര വിരുദ്ധവുമാണ്. യുവാവ് തെറ്റുകാരനല്ല എന്ന് വിലയിരുത്തിയ ശേഷമാണ് ഇയാളെ വെറുതെ വിട്ടത്.

പീഡനം നടന്നെന്ന് യുവതി ആരോപിച്ച ദിവസം മുതല്‍ പരാതിയുമായി അധികൃതരെ സമീപിച്ച ദിവസം വരെ 529 തവണ സ്ത്രീ യുവാവിനെ വിളിച്ചതായി കോടതി കണ്ടെത്തി. ജസ്റ്റിസ് മന്‍മോഹന്‍, സംഗീത ധിന്‍ഗ്ര എന്നിവരടങ്ങിയ ബെഞ്ചാണ് സ്ത്രീയുടെ പരാതി അങ്ങേയറ്റം അവിശ്വസനീയമാണെന്ന് കാട്ടി യുവാവിനെ വെറുതെ വിടാന്‍ ഉത്തരവിട്ടത്. സ്ത്രീ എങ്ങനെയാണ് യുവാവിനെ ആദ്യമായി കണ്ടത്, എന്നാണ് പീഡനം നടന്നത്, പരാതി ഉന്നയിക്കാന്‍ എന്താണ് ഇത്ര കാലതാമസം, തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മറുപടിയാണ് യുവതി നല്‍കിയത്.

ലിങ്ക്ഡ്ഇന്‍ എന്ന സമൂഹ മാധ്യമ സൈറ്റിലാണ് യുവാവിനെ പരിചയപ്പെട്ടതെന്നായിരുന്നു സ്ത്രീ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ പരാതിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. 24 മണിക്കൂറും വലിയ സുരക്ഷയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ സംഭവം നടന്നിട്ടും അലാറം മുഴക്കാനോ പോലീസിനെ വിളിക്കാനോ ശ്രമിക്കാതിരുന്നതും സംശയത്തിന്റെ ആക്കം കൂട്ടി. യുവാവ് കൈക്കലാക്കി എന്ന് ആരോപിച്ച ഫോണ്‍ അയാള്‍ തിരിച്ച് നല്‍കി 30 ദിവസത്തോളം കഴിഞ്ഞിട്ടും പോലീസിനെ വിവരം അറിയിക്കാതെ 529 തവണയോളം യുവാവിനെ വിളിച്ചതും കോടതി ചോദ്യം ചെയ്തു. ഈ സാഹചര്യത്തിലാണ് യുവാവിനെ കോടതി കുറ്റവിമുക്തനാക്കിയത്.

Exit mobile version