ഭാര്യയെ തല്ലാന്‍ ഒരു നിയമവും ഭര്‍ത്താവിന് അവകാശം നല്‍കുന്നില്ല; ഡല്‍ഹി ഹൈക്കോടതി

ഭാര്യയെ തല്ലാനും പീഡിപ്പിക്കാനും ഒരു നിയമവും ഭര്‍ത്താവിന് അവകാശം നല്‍കുന്നില്ലെന്ന് കോടതി

ന്യൂഡല്‍ഹി: ഭാര്യയെ തല്ലാനും പീഡിപ്പിക്കാനും ഒരു നിയമവും ഭര്‍ത്താവിന് അവകാശം നല്‍കുന്നില്ലെന്ന് കോടതി. ഭര്‍ത്താവിന്റെ ക്രൂരമായ പെരുമാറ്റം കാരണം യുവതിക്ക് വിവാഹമോചനം അനുവദിച്ചാണ് ഡല്‍ഹി ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. ഭര്‍ത്താവ് മര്‍ദിക്കാറുണ്ടെന്ന യുവതിയുടെ വാദം ശരിവെയ്ക്കുന്ന മെഡിക്കല്‍ രേഖകളുണ്ടെന്നും കോടതി വ്യക്തമാക്കി. ഇരുകക്ഷികളും വിവാഹിതരാണ്. പ്രതി ഭര്‍ത്താവാണ് എന്നതുകൊണ്ടൊന്നും ഭാര്യയെ മര്‍ദിക്കാനും പീഡിപ്പിക്കാനുമുള്ള അവകാശം ഒരു നിയമവും പുരുഷന് നല്‍കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

പ്രതിയായ ഭര്‍ത്താവിന്റെ അത്തരം പെരുമാറ്റം ക്രൂരതയാണ്. 1955ലെ ഹിന്ദു വിവാഹ നിയമത്തിന്റെ സെക്ഷന്‍ 13(1) (ഐഎ) പ്രകാരം പരാതിക്കാരിക്ക് വിവാഹമോചനത്തിന് അര്‍ഹതയുണ്ട്. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റിന്റെയും നീന ബന്‍സാല്‍ കൃഷ്ണയുടെയും ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.


കുടുംബ കോടതി വിവാഹമോചന ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീയുടെ പരാതിയില്‍ സാധുതയുണ്ടെന്ന് കണ്ടെത്തി വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. വിവാഹമോചനത്തോട് ഭര്‍ത്താവ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി.

2013ലായിരുന്നു യുവതിയും പരാതിക്കാരനായ ഭര്‍ത്താവും വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞയുടന്‍ തന്നെ ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടേണ്ടിവന്നിരുന്നു യുവതിക്ക്. കാലക്രമേണ എല്ലാം ശരിയാവുമെന്ന് കരുതി സഹിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ തുടര്‍ന്നു. പക്ഷെ ഭര്‍ത്താവും കുടുംബവും തന്നെ ഒഴിവാക്കണമെന്നാണ് ആഗ്രഹിച്ചത്. സ്ത്രീധനം വേണമെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു. തന്നെ ഒഴിവാക്കി സമ്പന്ന കുടുംബത്തില്‍ നിന്ന് വീണ്ടും വിവാഹം കഴിക്കാന്‍ ഭര്‍ത്താവ് ആഗ്രഹിച്ചിരുന്നുവെന്ന് യുവതി കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് യുവതിക്ക് വിവാഹമോചനം അനുവദിച്ച് കൊണ്ട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്.

Exit mobile version