ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചതിന് ദളിത് ബാലന് ക്രൂര മര്‍ദ്ദനം

എന്നാല്‍ ഈ ക്രൂരതയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് പുറംലോകം ഈ കാര്യം അറിഞ്ഞത്

ജയ്പ്പൂര്‍: ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചതിന് ദളിത് ബാലനെ ക്രൂരമായി മര്‍ദ്ദിച്ച് ഉയര്‍ന്ന ജാതിക്കാര്‍. രാജസ്ഥാനിലെ പാലി ജില്ലയിലാണ് ഈ ദാരുണ സംഭവം നടന്നത്. ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ച ദളിത് ബാലനെ ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ കയറുകൊണ്ട് കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പാലിയിലെ ധനേരിയ ഗ്രാമത്തില്‍ ജൂണ്‍ ഒന്നിനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഈ ക്രൂരതയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് പുറംലോകം ഈ കാര്യം അറിഞ്ഞത്. ക്ഷേത്രത്തില്‍ താന്‍ ഒരിക്കല്‍ പോലും കയറിയില്ലെന്ന് ബാലന്‍ പറയുന്നത്
വീഡിയോയില്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍, ഇതൊന്നും വകവെയ്ക്കാതെ ബാലനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

സംഭവം നടന്ന രണ്ടു ദിവസത്തിനു ശേഷം മര്‍ദ്ദനത്തിന് ഇരയായ ബാലന്റെ അമ്മാവന്‍ പരാതി നല്‍കിയെങ്കിലും അക്രമികള്‍ക്ക് എതിരെ പോലീസ് ഇതുവരെ ഒരു നടപടികളും എടുത്തിട്ടില്ല. ഇതിനിടെ, ബാലനെതിരെ ലൈംഗികപീഡനകേസ് ഒരാള്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. ഈ പരാതിയില്‍ ബാലനെ തടവില്‍ വെച്ചിരിക്കുകയാണ് പോലീസ് ഇപ്പോള്‍.

Exit mobile version