ഗംഗാ ശുദ്ധീകരണം ‘ജലരേഖ’ മാത്രം: ഗംഗാജലം കുടിക്കാനോ കുളിക്കാനോ യോഗ്യമല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ന്യൂഡല്‍ഹി: ഗംഗാ നദിയിലെ ജലം കുടിക്കാനോ കുളിക്കാനോ യോഗ്യമല്ലെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏറ്റവുമൊടുവില്‍ പുറത്തുവിട്ട മാപ്പ് പ്രകാരം ഉത്തര്‍പ്രദേശ് മുതല്‍ പശ്ചിമബംഗാള്‍ വരെയുള്ള നദിയില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നാണ് കാണിക്കുന്നത്.

ഗംഗാ തീരത്തിന്റെ 18 ഇടങ്ങളിലെ വെള്ളമാണ് കുളിക്കാന്‍ യോഗ്യമായതെന്നും 62 ഇടങ്ങളിലുള്ള വെള്ളം അയോഗ്യമാണെന്നും ഡാറ്റ പറയുന്നു. വെള്ളം നേരിട്ട് കുടിക്കാന്‍ യോഗ്യമല്ലെന്നും ഏഴോളം സ്ഥലങ്ങളില്‍ നിന്ന്, അതും അണുനശീകരണം നടത്തിയ ശേഷം മാത്രം കുടിക്കാമെന്നും ബോര്‍ഡ് വ്യക്തമാക്കി.

രാജ്യത്തുടനീളം ഗംഗാ തീരത്തിന്റെ ഓരത്ത് 86ാളം സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരീക്ഷണ സംവിധാനങ്ങളിലൂടെ വെള്ളത്തിന്റെ ഗുണം നിലവാരം പരിശോധിച്ച ശേഷമാണ് ഡാറ്റ ശേഖരിച്ചത്. ഗംഗാ നദിയില്‍ കുളിക്കാനും കുടിക്കാനും യോഗ്യമായ വെള്ളമുള്ള ഇടങ്ങളെ ക്ലാസ്-എ, ക്ലാസ്സ്-ബി, എന്നിങ്ങനെ ബോര്‍ഡ് തിരിച്ചിട്ടുണ്ട്

അണുനശീകരണം നടത്തിയ ശേഷം കുടിക്കാന്‍ യോഗ്യമായ വെള്ളം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ഇവയാണ്. ഗംഗോത്രിയിലെ ഭാഗീരഥി, രുദ്രപ്രയാഗ്, ദേവപ്രയാഗ്, റായ് വേല-ഉത്തര്‍ഖണ്ഡ്, ഋഷികേശ്, ബിജ്നോര്‍, പശ്ചിമബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ എന്നിവയാണ് ആ സ്ഥലങ്ങള്‍. ഇവയെ ‘ക്ലാസ് എ’ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കുളിക്കാന്‍ യോഗ്യമായ വെള്ളമുള്ള ക്ലാസ്-ബി ഇടങ്ങള്‍ ഇവയാണ്. ഗംഗോത്രിയിലെ ഭാഗീരഥി, രുദ്രപ്രയാഗ്, ദേവപ്രയാഗ്, റായ് വാലാ-ഉത്തര്‍ഖണ്ഡ്, ഋഷികേശ്, ബിജ്നോര്‍, അലിഗഡ് എന്നിവയോടൊപ്പം പശ്ചിമ ബംഗാളിലെ നാല് ഇടങ്ങള്‍ കൂടി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഗംഗാ നദി ശുദ്ധീകരിക്കാനുള്ള നിരവധി പദ്ധതികളും മലിനീകരണത്തെ മറികടക്കാന്‍ ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാം വെറും ജലരേഖയായിരിക്കുന്ന സ്ഥിതിയാണുള്ളത്. പരിസ്ഥിതി മന്ത്രാലയം ജല-വിഭവ മന്ത്രാലയവുമായി ചേര്‍ന്ന് ഗംഗ നദി ശുദ്ധീകരിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

”നമമി ഗംഗ ജല വിഭവ മന്ത്രാലയം തുടങ്ങി വെച്ച പ്രധാനപ്പെട്ട ഒരു പദ്ധതിയാണ്. അത് നടപ്പില്‍ വരുന്നുമുണ്ട്. ഗംഗ ഒരു ഉദാഹരണമായി എടുത്താല്‍ രണ്ടു തരത്തിലുള്ള മാലിന്യങ്ങളാണ് ഉള്ളത്. വ്യവസായ മാലിന്യവും ഓടവെള്ളവും. നദീ മലിനീകരണത്തിന്റെ മുപ്പത് ശതമണമാണ് വ്യവസായ മാലിന്യത്തിലൂടെയുണ്ടാകുന്നത്. ബാക്കി മുഴുവന്‍ അഴുക്കുജലമാണ്. മലിനജലം പുറത്തു വിടുന്ന 1100 വ്യവസായ യൂണിറ്റുകളാണ് ഗംഗാ നദി തീരത്തുള്ളത്. ഇന്ന് അവയിലൊന്ന് പോലും നദിയിലേക്ക് മലിനജലം പുറന്തള്ളുന്നില്ല.’ പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി സി.കെ മിശ്ര പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അത്ര സന്തോഷകരമായ ഒന്നല്ലെന്നും വെള്ളത്തിന്റെ ഗുണനിലവാരം ഓരോ ദിവസവും പരിശോധിക്കുന്നുണ്ട് എന്നും പറഞ്ഞ മിശ്ര സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

അതേസമയം സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് ഇതൊന്നും പോരെന്നും പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനും ഗംഗാ നദിയുമായി ബന്ധപ്പെട്ട് നിരവധി വിവരാവകാശ അപേക്ഷ നല്‍കിയിട്ടുള്ള വിക്രാന്ത് ത്യാഗി പറഞ്ഞു.

”പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തിയും കീടനാശിനി പ്രയോഗം നടത്തിയ കാര്‍ഷിക മാലിന്യങ്ങള്‍ പുറന്തള്ളുന്നത് ഒഴിവാക്കാനുമുള്ള പരിശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. 2020 നുള്ളില്‍ ഗംഗാ നദി ശുദ്ധീകരിക്കാന്‍ ഗവര്‍മെന്റിന് പദ്ധതിയുണ്ടായിരുന്നെങ്കി ലും ഇപ്പോഴത്തെ അവസ്ഥയില്‍ 2025 ആയാലും പദ്ധതി നിറവേറ്റാനാകുമെന്നു തോന്നുന്നില്ല” അദ്ദേഹം കൂട്ടി ചേര്‍ത്തു.

Exit mobile version