‘കോടികള്‍ ഒഴുക്കിയിട്ടും ഗംഗാനദി ഇപ്പോഴും മലിനം, അറിയുന്നതുകൊണ്ടാണ് യോഗി ഗംഗസ്നാനം ചെയ്യാതിരുന്നത്’; അഖിലേഷ് യാദവ്

വാരണാസി: ഗംഗാനദി മലിനമാണെന്ന് അറിയുന്നതിനാലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗംഗാസ്നാനം ചെയ്യാതിരുന്നതെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

‘ഗംഗാ ശുദ്ധീകരണം എന്ന പേരില്‍ കോടികളാണ് ബിജെപി പൊടിച്ചത്. പക്ഷേ ഗംഗ ഇപ്പോഴും മലിനമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം ഗംഗസ്നാനം ചെയ്യാതിരുന്നത്’- അഖിലേഷ് യാദവ് പറഞ്ഞു.

പുണ്യനദിയായ ഗംഗ എന്നെങ്കിലും മാലിന്യമുക്തമാവുമോ എന്നതാണ് ഉയരുന്ന ചോദ്യം. കോടികള്‍ ഒഴുകുന്നുണ്ട്. എങ്കിലും ഗംഗ നദി മലിനമായി തുടരുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞദിവസം വാരണാസിയിലെത്തി ഗംഗാസ്‌നാനം ചെയ്തിരുന്നു. വാരാണസിയില്‍ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി ഗംഗാസ്നാനം നിര്‍വഹിച്ചത്.


തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയും സമാജ്വാദി പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ തുടര്‍ച്ചയായാണ് അഖിലേഷ് യോഗിക്കെതിരേ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ വാരണാസി സന്ദര്‍ശനത്തെയും അഖിലേഷ് പരിഹസിച്ചിരുന്നു. ജീവിതത്തിലെ അവസാന നാളുകള്‍ ചെലവഴിക്കാന്‍ ആളുകള്‍ വാരണാസിയിലെത്താറുണ്ടെന്നായിരുന്നു അഖിലേഷിന്റെ പരാമര്‍ശം.

Exit mobile version