കഴുത്തില്‍ മുറിവ്; ദേഹത്ത് പാടുകള്‍; മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പായലിന്റെ മരണം കൊലപാതകമെന്ന് അഭിഭാഷകന്‍

ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പായല്‍ കൊല്ലപ്പെട്ടതാകാമെന്നും സാഹചര്യത്തെളിവുകള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും

മുംബൈ: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പായല്‍ തട്‌വിയുടെ മരണം കൊലപാതകമെന്ന് കേസ് വാദിക്കുന്ന അഭിഭാഷകന്‍. ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പായല്‍ കൊല്ലപ്പെട്ടതാകാമെന്നും സാഹചര്യത്തെളിവുകള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പായലിന്റെ കുടുംബത്തിനായി വാദിച്ചു. കഴുത്തിലെ മുറിവും ദേഹത്തേറ്റ മറ്റുപാടുകളും കൊലപാതക സാധ്യത സാധൂകരിക്കുന്നെന്നും അഭിഭാഷകന്‍ നിതിന്‍ സത്പുത് ആരോപിച്ചു. ജാതിഅധിക്ഷേപത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകമാകാനുള്ള സാധ്യതയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

ജാതീയമായി അധിക്ഷേപിച്ചതിനെത്തുടര്‍ന്നാണു ആത്മഹത്യ ചെയ്തതെന്ന പരാതിയില്‍ ഡോ. ഭക്തി മൊഹറ, ഡോ. ഹേമ അഹൂജ, ഡോ. അങ്കിത ഖാന്‍ഡേവാള്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റവാളികള്‍ മൃതദേഹം മറ്റെവിടെയെങ്കിലും കൊണ്ടുപോയിട്ടുണ്ടാകാമെന്നും പിന്നീടാണ് ആശുപത്രിയിലെത്തിച്ചിട്ടുണ്ടാവുകയെന്നും നിതിന്‍ വാദിക്കുന്നു. കുറ്റാരോപിതര്‍ ഉന്നതരായതിനാല്‍ സാക്ഷികള്‍ സമ്മര്‍ദ്ദത്തിലാണെന്ന് പ്രോസിക്യൂട്ടര്‍ ജയ് സിങ് ദേശായി പറഞ്ഞു.

ബിവൈഎല്‍ നായര്‍ ആശുപത്രിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പായലിനെ 22നാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version