ഹോം വര്‍ക്ക് ചെയ്യാന്‍ മറന്ന വിദ്യാര്‍ത്ഥിയെകൊണ്ട് പുല്ല് തീറ്റിച്ചു, അധ്യാപകനെതിരെ കേസ്

ലാഹോര്‍: വളരെ വിചിത്രമായ സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഹോം വര്‍ക്ക് ചെയ്യാന്‍ മറന്ന വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പുല്ല് തീറ്റിച്ചു. തുടര്‍ന്ന് അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. പാകിസ്താനിലെ പഞ്ചാബിലുള്ള ലോധ്‌റിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. അധ്യാപകനായ ഹമീദ് റാസയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഏഴ് വയസുകാരനായ വിദ്യാര്‍ത്ഥിയെ പുല്ല് കഴിപ്പിക്കാന്‍ ശ്രമിക്കുന്ന അധ്യാപകന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

കുട്ടിയോട് ഒന്നുകില്‍ പുല്ല് കഴിക്കാനും അല്ലെങ്കില്‍ കുട്ടികള്‍ക്ക് മുന്നില്‍ പാഠം അവതരിപ്പിക്കാനും ഹമീദ് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ജില്ലാ പൊലീസ് ഓഫീസര്‍ മാലിക് ജമീല്‍ സഫര്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാരനായ അധ്യാപകന് തക്ക ശിക്ഷ തന്നെ നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് മേധാവിയും അറിയിച്ചു.

സ്‌കൂളില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലി നോക്കുന്ന ഹമീദ് കുട്ടിയുടെ ബന്ധു കൂടിയാണ്. അതേസമയം തമാശയ്ക്കാണ് ഹമീദ് ഇങ്ങനെ ചെയ്തതെന്നും അതുകൊണ്ട് അദ്ദേഹത്തിന് ക്ഷമ നല്‍കിയെന്നുമാണ് കുട്ടിയുടെ പിതാവ് മുഹമ്മദ് അസ്ഗര്‍ പറഞ്ഞത്.

Exit mobile version