രാജി വെയ്ക്കുമെന്ന് രാഹുല്‍ ഗാന്ധി; മനംമാറ്റത്തിനായി പൂജയും സമരവുമായി അണികള്‍

കെപിസിസി ആസ്ഥാനത്തിന് സമീപത്താണ് ഇവര്‍ യാഗം നടത്തിയത്

ജയ്പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന രാഹുലിന്റെ തീരുമാനം മാറ്റുന്നതിനായി പൂജയും സമരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. രാജസ്ഥാനിലെ ജയ്പൂരിലാണ് രാഹുല്‍ ഗാന്ധിയുടെ മനം മാറ്റത്തിനായി പ്രവര്‍ത്തകര്‍ യാഗം നടത്തിയത്. കെപിസിസി ആസ്ഥാനത്തിന് സമീപത്താണ് ഇവര്‍ യാഗം നടത്തിയത്. രാഹുല്‍ രാജി തീരുമാനം ഉപേക്ഷിക്കും വരെ തങ്ങള്‍ യാഗം തുടരുമെന്നാണ് കോണ്‍ഗ്രസ് വക്താവ് ഗോപാല്‍ ദേല്‍വാല്‍ പറഞ്ഞിരിക്കുന്നത്.

ബംഗളൂരുവിലും പാര്‍ട്ടി ആസ്ഥാനത്ത് രാഹുല്‍ രാജിവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. രാഹുല്‍ തീരുമാനം മാറ്റണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി രാഹുല്‍ ഗാന്ധി സ്ഥാനം രാജിവെക്കരുതെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിക്കാനായി ദേശീയ നേതാക്കള്‍ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് രാഹുലിനെ വസതിയില്‍ സന്ദര്‍ശിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധി ഏറ്റെടുക്കേണ്ടതില്ലെന്നാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ക്കു പുറമെ, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ എന്നിവരും രാഹുല്‍ ഗാന്ധി തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Exit mobile version