മദ്യപാനം ചോദ്യം ചെയ്തതിന് ഭാര്യയെ കൊലപ്പെടുത്തി; മൃതദേഹത്തിനൊപ്പം കൂട്ടിരുന്നത് രണ്ടു ദിവസം, ഒടുവില്‍ ഭര്‍ത്താവിന്റെ ആത്മഹത്യാ ശ്രമം

പോലീസ് എത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ ആണ് സംഭവം പുറംലോകം അറിയുന്നത്

മുംബൈ: മദ്യപാനം ചോദ്യം ചെയ്തതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ശേഷം ഭര്‍ത്താവ് ആരെയും അറിയിക്കാതെ മൃതദേഹത്തിന് കാവല്‍ ഇരുന്നത് രണ്ട് ദിവസം. മുംബൈയിലാണ് ഈ ദാരുണ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

സഞ്ജയ്കുമാര്‍ പദിഹേരിയും സുമനും വിവാഹിതരായിട്ട് 11 മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ഇയാളുടെ അമിതമായ മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. മുംബൈയിലെ ഒരു തുണിക്കടയിലെ ജോലിക്കാരനാണ് സഞ്ജയ്കുമാര്‍. മെയ് 19 ന് ജോലി കഴിഞ്ഞെത്തിയ തന്നോട് ഭാര്യ വഴക്കിട്ടതായും പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

കൊലപാതകം പോലീസ് അറിയുന്നത് മെയ് 21 നാണ്. സമീപത്തെ വീട്ടില്‍ നിന്നും ചീഞ്ഞ മണം വരുന്നതായി അയല്‍ക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ ആണ് സംഭവം പുറംലോകം അറിയുന്നത്. യുവതിയെ മരിച്ച നിലയില്‍ കട്ടിലിലും അബോധാവസ്ഥയില്‍ സഞ്ജയ്കുമാര്‍ താഴെയും കിടക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ താന്‍ രാവിലെ വിളിച്ചെങ്കിലും അവര്‍ എഴുന്നേറ്റില്ലെന്നും തുടര്‍ന്ന് താന്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്നാണ് സഞ്ജയ് ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്ന് വ്യക്തമായി. ഇതോടെയാണ് ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചത്.

Exit mobile version