രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കില്ല!; രാഹുലിന്റെ ആവശ്യം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിരസിച്ചു

ന്യൂഡല്‍ഹി; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ പ്രവര്‍ത്തക സമിതി എതിര്‍ത്തു. നിലപാട് പുനഃപരിശോധിക്കനമെന്ന് രാഹുലിനോട് പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. രാഹുല്‍ രാജിവച്ചാല്‍ മറ്റാര് പ്രസിഡന്റ് ആകുമെന്ന ആശങ്കയും പ്രവര്‍ത്തക സമിതി അംഗങ്ങള്‍ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റ് വാങ്ങിയിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ രാജി സന്നദ്ധത അറിയിച്ചത്. തെരഞ്ഞെടുപ്പ് അവലോകനങ്ങള്‍ക്കായി ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗത്തിലാണ് രാഹുല്‍ രാജി സന്നദ്ധത അറിയിച്ചത്.

ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസിലാണ് യോഗം ചേരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, മല്ലികാര്‍ജ്ജുന ഖാര്‍ഗ്ഗെ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. മുതിര്‍ന്ന നേതാവ് പി ചിദംബരം, സിദ്ധരാമയ്യ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇവരെ കൂടാതെ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, എകെ ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉത്തര്‍പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്മാരും കര്‍ണാടകയിലെ പ്രചാരണവിഭാഗം തലവനും രാജിവെച്ചത്, ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന മോഡിക്കെതിരായ പ്രചാരണത്തിന്റെ പരാജയം, അമേഠിയിലെ കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റ് രാഹുലിനു നിലനിര്‍ത്താനാകാതെ പോയത് തുടങ്ങിയ കാര്യങ്ങള്‍ സമിതി വിലയിരുത്തും.

Exit mobile version