പ്രധാനമന്ത്രി എന്റെ മരണം കാണാന്‍ ആഗ്രഹിക്കുന്നു; മോഡിക്കെതിരെ ആരോപണവുമായി അരവിന്ദ് കെജരിവാള്‍

ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വിജയ് ഗോയലിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് പ്രധാനമന്ത്രിക്കെതിരെ കെജരിവാള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന ആരോപണവുമായി അരവിന്ദ് കെജരിവാള്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പോലെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താന്‍ കൊല്ലപ്പെട്ടേക്കുമെന്ന ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് കെജരിവാള്‍ മോഡിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വിജയ് ഗോയലിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് പ്രധാനമന്ത്രിക്കെതിരെ കെജരിവാള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ കെജരിവാള്‍ സംശയിക്കുന്നതില്‍ ദുഃഖമുണ്ടെന്നും ഡല്‍ഹി പോലീസിന്റെ യശ്ശസ് കളങ്കപ്പെടുത്തുന്നതിന് വേണ്ടിയാണ് താങ്കളുടെ സംശയമെന്നും വിജയ് ഗോയല്‍ പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാം.

അക്കാര്യത്തില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നോട് പറയൂ. താങ്കള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചത്. ഇതിന് മറുപടി എന്നോണമാണ് മോഡിജി തന്റെ മരണം കാണാന്‍ ആഗ്രഹിക്കുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരല്ലെന്നും കെജരിവാള്‍ പറഞ്ഞത്. കഴിഞ്ഞ ആഴ്ച ഒരു പഞ്ചാബ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെജരിവാള്‍ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താന്‍ കൊല്ലപ്പെട്ടേക്കുമെന്ന പ്രസ്താവന നടത്തിയത്.

Exit mobile version