കോളേജുകളും കടകളും അടിച്ചു തകര്‍ത്തത് ബിജെപിക്കാര്‍ തന്നെ; അമിത് ഷായ്ക്ക് എതിരെ എഫ്‌ഐആര്‍; ബിജെപി നേതാക്കള്‍ കസ്റ്റഡിയില്‍

അമിത് ഷായുടെ റോഡ് ഷോയ്ക്കിടെയുണ്ടായ ആക്രമണം തുടങ്ങിവെച്ചത് ബിജെപി പ്രവര്‍ത്തകരെന്ന് തെളിഞ്ഞു.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെയുണ്ടായ ആക്രമണം തുടങ്ങിവെച്ചത് ബിജെപി പ്രവര്‍ത്തകരെന്ന് തെളിഞ്ഞു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍, ബിജെപിയാണ് ആക്രമണം ആരംഭിച്ചതെന്ന് തെളിയിക്കുന്ന വീഡിയോ തൃണമൂല്‍ ഇതിനിടെ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് രണ്ട് സ്‌റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമിത് ഷായ്ക്കെതിരെയും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമേര്‍സ്റ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് അമിത് ഷായുടെ പേരുള്ളത്. സംഭവവുമായി ബന്ധപ്പെട്ട അമേര്‍സ്റ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലും ജൊരാസന്‍കോ പോലീസ് സ്റ്റേഷനിലുമായി രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ നിരവധി ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

കഴിഞ്ഞദിവസം,അമിത് ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെ കൊല്‍ക്കത്തയില്‍ നിരവധി അക്രമ സംഭവങ്ങളാണുണ്ടായത്. അക്രമികള്‍ കോളേജുകളും കടകളും വാഹനങ്ങളും അടിച്ചുതകര്‍ത്തിരുന്നു. വിദ്യാസാഗര്‍ കോളേജ് പൂര്‍ണമായും ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തിട്ടുണ്ട്. കോളേജിന് പുറത്ത് നിര്‍ത്തിയിട്ട വാഹനങ്ങളില്‍ പലതും കത്തിച്ചു. ഇതിനു പിന്നാലെ, ഇന്ന് കാവിവസ്ത്രം ധരിച്ച പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നതിന്റെ വീഡിയോ തൃണമൂല്‍ വക്താവ് ഡെറിക് ഒ ബ്രെയിന്‍ ആണ് പുറത്തുവിട്ടത്. സംഭവത്തില്‍ അമിത് ഷാക്കെതിരെ കേസെടുക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ തൃണമൂല്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇന്നലെ നടന്ന റോഡ് ഷോയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗവും ഇടത് പാര്‍ട്ടി പ്രവര്‍ത്തകരും അമിത് ഷാക്കെതിരെ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. എന്നാല്‍, ബംഗാളില്‍ നടന്നത് മമതയുടെ ഗുണ്ടാ ആക്രമണമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. ജീവനോടെ തിരിച്ചെത്തിയത് സിആര്‍പിഎഫിന്റെ സംരക്ഷണം ഉള്ളതുകൊണ്ട് മാത്രമാണെന്നു അമിത് ഷാ ആരോപിച്ചിരുന്നു.

Exit mobile version